ENTERTAINMENT

ചലച്ചിത്ര നിര്‍മാതാവ് ആര്‍.ബി. ചൗധരി വാഹനാപകടത്തില്‍ മരിച്ചു

നടൻ ജീവയുടെ പിതാവാണ്

Author : ന്യൂസ് ഡെസ്ക്

ജോധ്പൂര്‍: പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് ആര്‍.ബി. ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു മരണം. ജോധ്പൂരിലേക്ക് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു.

തമിഴിലെ പ്രമുഖനായ നിര്‍മാതാവാണ് ആര്‍.ബി. ചൗധരി. നടന്മാരായ ജീവയുടെയും ജിതന്‍ രമേശിന്റെയും പിതാവ് കൂടിയാണ്. തമിഴിനു പുറമെ, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളും നിര്‍മിച്ചിട്ടുണ്ട്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറിലുള്ള നിരവധി സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

99 ലധികം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. കെ.എസ്. രവികുമാര്‍, വിക്രമന്‍, എസ്. എഴില്‍, രാജകുമാരന്‍, ശശി, രവി മരിയ തുടങ്ങി 34 ലധികം സംവിധായകരെ അവതരിപ്പിച്ച നിര്‍മാതാവാണ് ആര്‍.ബി. ചൗധരി.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ, ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളില്‍ എത്തിയ മാരീസന്റെ നിര്‍മാതാവും ഇദ്ദേഹമായിരുന്നു. വിശാലിന്റെ അടുത്ത ചിത്രം മഗുഡം നിര്‍മിക്കുന്നതും ഗുഡ് ഫിലിംസാണ്.

ജീവയും ജിതന്‍ രമേശും അടക്കം നാല് ആണ്‍മക്കളാണ്.

ആര്‍.ബി. ചൗധരിയുടെ അമ്പതാമത്തെ ചിത്രമായ ആസൈ ആസൈയിലൂടെയാണ് ജീവ ആദ്യമായി നായകനായി അഭിനയിക്കുന്നത്. അതിനു മുമ്പ് അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളില്‍ ബാലതാരമായും അഭിനയിച്ചിട്ടുണ്ട്.

1990 ല്‍ പുറത്തിറങ്ങിയ പുതു വസന്തം ആണ് ആദ്യമായി നിര്‍മിച്ച തമിഴ് സിനിമ. ഈ ചിത്രത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. ചേരന്‍ പാണ്ഡ്യന്‍ (1991), ഊര്‍ മര്യാദൈ (1992), ഗോകുലം (1993), നട്ടമൈ (1994), പൂവേ ഉനക്കാഗ (1996), സുന്ദര പുരുഷന്‍ (1996), മിസ്റ്റര്‍ റോമിയോ (1996), സൂര്യവംശം (1997), തുള്ളാത മനവും തുള്ളും (1999), ആനന്ദം (2001), തിത്തിക്കുദേ (2003), കീര്‍ത്തി ചക്ര (2006), 'ഇ' (2006), ജില്ല (2014), കച്ചേരി ആരംഭം (2010), രൗത്തരം (2011), പിള്ളയാര്‍ തെരു കടൈസി വീട് (2011), കളത്തില്‍ സന്ധിപ്പോം (2021), ഗോഡ്ഫാദര്‍ (2021), മാരീസന്‍ (2025) എന്നിവയാണ് പ്രധാന സിനിമകള്‍.

SCROLL FOR NEXT