രൺവീർ സിംഗ് നായകനായ 'ധുരന്ധർ: ദ റിവഞ്ച്' എന്ന സിനിമയെ പ്രശംസിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനെ 'ബോക്സ് ഓഫീസ് കാ ബാപ്' എന്നാണ് താരം വിശേഷിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും രജനി എക്സിൽ കുറിച്ചു. മാർച്ച് 19നാണ് 'ധുരന്ധർ 2' ആഗോള റിലീസായി തിയേറ്ററുകളിൽ എത്തിയത്.
"എന്തൊരു സിനിമയാണിത്... ധുരന്ധർ 2!!! ആദിത്യ ധർ- ബോക്സ് ഓഫീസ് കാ ബാപ്!!! രൺവീർ സിംഗിനും മുഴുവൻ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ഓരോ ഇന്ത്യക്കാരനും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം. ജയ് ഹിന്ദ്," എന്നാണ് രജനികാന്ത് കുറിച്ചത്.
രജനികാന്തിനെ കൂടാതെ നാഗാർജുന, മഹേഷ് ബാബു, അല്ലു അർജുൻ, ജൂനിയർ എൻടിആർ, എസ്.എസ്. രാജമൗലി, അനുപം ഖേർ, ആലിയ ഭട്ട്, രാം ഗോപാൽ വർമ എന്നിങ്ങനെ നിരവധി പ്രമുഖർ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. സിനിമ സ്കെയിലിലും ആത്മാവിലും ആദ്യ ഭാഗത്തെ മറികടന്നിരിക്കുന്നുവെന്നാണ് പാൻ ഇന്ത്യൻ സംവിധായകൻ എസ്.എസ്. രാജമൗലി അഭിപ്രായപ്പെട്ടത്.
അതേസമയം, സിനിമ പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്ന ആരോപണവും ശക്തമാണ്. നോട്ട് നിരോധനം ഉൾപ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ നയങ്ങളെ മഹത്വവത്കരിക്കുകയാണ് ചിത്രം എന്നാണ് പ്രധാന വിമർശനം.'നന്നായി നിർമിക്കപ്പെട്ട പ്രൊപ്പഗണ്ട കൂടുതൽ അപകടകരമാണ്' എന്ന് താൻ പറഞ്ഞത് ഓർമിപ്പിച്ചുകൊണ്ടാണ് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി സിനിമയ്‌ക്കെതിരെ രംഗത്തെത്തിയത്. സിനിമയെ പ്രശംസ കൊണ്ട് മൂടിയ തെലുങ്ക് താരങ്ങളെ നടൻ പ്രകാശ് രാജും വിമർശിച്ചിരുന്നു.
രൺവീർ സിംഗിനെ കൂടാതെ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരാണ് 'ധുരന്ധർ 2'വിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചിരിക്കുന്നത്.