ഡിഎംകെ സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിക്കിടെ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നടി തൃഷയ്‌ക്കെതിരെ ദ്വയാർഥ പരാമർശം നടത്തിയെന്ന് ആരോപണം. കാവേരി നദീജല തർക്കത്തെക്കുറിച്ച് ഉദയനിധി സംസാരിക്കുന്നതിനിടെ സദസിൽ നിന്ന് അപ്രതീക്ഷിതമായി തൃഷയുടെ പേര് ഡിഎംകെ പ്രവർത്തകർ വിളിച്ചുപറയുകയായിരുന്നു. ഇതിന് പിന്നാലെ ഉദയനിധി നടത്തിയ പരാമർശത്തിന് ദ്വയാർഥമുണ്ടെന്നാണ് ആരോപണം. ഡിഎംകെ നേതാവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്.
കാവേരി നദീജല പ്രശ്നത്തെക്കുറിച്ചും സംസ്ഥാനത്തെ കർഷകരുടെ വിഷയങ്ങളെക്കുറിച്ചും സംസാരിക്കവെയാണ് വിവാദ പരാമർശം. തമിഴ്‌നാട്ടിലേക്ക് വെള്ളം എത്തുന്നതിനേക്കാൾ മുഖ്യമന്ത്രി വിജയ് മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന രീതിയിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. ഇതോടെ ഡിഎംകെ പ്രവർത്തകർ "തൃഷ... തൃഷ..." എന്ന് ഉറക്കെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ഇതിനിടെയിലും ഉദയനിധി പ്രസംഗം തുടർന്നു. ഇതോടെ, പ്രവർത്തകർ കൂടുതൽ ആവേശത്തിലായി. തന്റെ പരാമർശം കാവേരിയെപ്പറ്റിയാണെന്നും അതൊരു തമാശയാണെന്നും ഉദയനിധി പറഞ്ഞതോടെ സദസിൽ നിന്നും കയ്യടിയും ചിരിയും ഉയർന്നു. ഈ ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഉദയനിധിയുടെ പരാമർശങ്ങളിലും ഡിഎംകെ പ്രവർത്തകരുടെ പെരുമാറ്റത്തിലും ദ്വയാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് ടിവികെ പ്രവർത്തകരും വിജയ് ആരാധകരും ആരോപിക്കുന്നത്. പൊതുവേദിയിൽ പാലിക്കേണ്ട രാഷ്ട്രീയ മര്യാദ ഉദയനിധി കാട്ടിയില്ലെന്നാണ് ഇവരുടെ വിമർശനം. പൊതുവേദികളിൽ സ്ത്രീകളെ കരുവാക്കിയുള്ള ഇത്തരം പരാമർശങ്ങളും മുദ്രാവാക്യങ്ങളും രാഷ്ട്രീയ നേതാക്കൾ ഒഴിവാക്കണമെന്ന വിമർശനം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ഉദയനിധിയുടെ പ്രസംഗം പങ്കുവയ്ക്കരുതെന്ന് സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നവരേയും കാണാം.