ബോസ്റ്റണ്‍: ലോകകപ്പിൽ മുൻ ലോക ചാംപ്യന്മാരായ സ്പെയിന് സമനിലക്കുരുക്ക്. ഗ്രൂപ് എച്ചിലെ ആദ്യ മത്സരത്തിൽ സ്പെയ്നിനെ ഗോൾരഹിത സമനിലയിൽ തളച്ച് കേപ് വെര്‍ഡെ. വെറും അഞ്ച് ലക്ഷം ജനസംഖ്യ മാത്രമുള്ള കേപ് വെർഡെ ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്. ആദ്യ മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കിറങ്ങി സ്‌പെയിൻ മുന്നേറ്റത്തെ തടയിടാൻ കൃത്യമായി കേപ് വെര്‍ഡെയ്ക്ക് സാധിച്ചു.
കേപ് വെര്‍ഡെയുടെ ഗോൾമുഖത്തേക്ക് നടത്തിയ പല ആക്രമണങ്ങളും ഗോൾകീപ്പർ വൊസീഞ്ഞയുടെ റിഫ്ളക്സുകളിൽ തട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടത്. പതിവ് പൊസിഷനിൽ നിന്നും വലതുവിങ്ങിലേക്ക് ഇറങ്ങിക്കളിച്ച ഫെറാൻ ടോറസിനും ഇടതുവിങ്ങിൽ ഇറങ്ങിയ ഗാവിയും വേണ്ട പോലെ ചലനം സൃഷ്ടിക്കാൻ സാധിച്ചില്ല.
രണ്ടാം പകുതിയിൽ ലമീൻ യമാൽ എത്തിയെങ്കിലും മത്സരഫലത്തിൽ മാറ്റമുണ്ടായില്ല. മത്സരത്തിലുടനീളം മുന്നേറ്റങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കാൻ സ്പെയ്നിന് സാധിച്ചില്ല. രണ്ടാം പകുതിയിൽ പൂർണമായും പ്രതിരോധത്തിലേക്കിറങ്ങിയ കേപ് വെര്‍ഡെയ്ക്കായി ഗോൾകീപ്പർ വൊസീഞ്ഞ മിന്നൽ സേവുകളുമായി സ്പെയിനിൻ്റെ ക്ഷമ നിരന്തരം പരീക്ഷിച്ചു.
ഈ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു സ്‌പെയിൻ. മുന്നേറ്റത്തിൽ ഒയർസബാലിൻ്റെ മോശം പ്രകടനവും പെഡ്രി അടക്കമുള്ള മധ്യനിരയ്ക്ക് താളം കണ്ടെത്താൻ സാധിക്കാത്തതും വിനയായി. രണ്ടാം പകുതിയിൽ ഡാനി ഓൾമോയും യമാലും നിക്കോ വില്യംസും എത്തിയ ശേഷം കുറച്ചെങ്കിലും ആക്രമണത്തിന് സ്‌പെയ്ൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.