ന്യൂയോർക്ക്: ഫിഫ 2026 ലോകകപ്പിലെ ഗ്രൂപ്പ് ഇയിൽ ആവേശപ്പോരാട്ടങ്ങളിൽ നേടിയ ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ഐവറി കോസ്റ്റും ഇക്വഡോറും. ഈസ്റ്റ് റുഥർഫോർഡിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ ഇരമ്പിയാർത്തെത്തിയ ഇക്വഡോർ പ്രത്യാക്രമണങ്ങൾക്ക് മുന്നിൽ ഞെട്ടിക്കുന്ന തോൽവിയാണ് ജർമനി വഴങ്ങിയത്. ആദ്യം ഒരു ഗോളിന് മുന്നിലെത്തിയ ജർമനിയെ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് ഇക്വഡോർ ഞെട്ടിച്ചത്. ജയത്തോടൊപ്പം നോക്കൗട്ട് ഘട്ടത്തിലേക്കുള്ള സാധ്യതകളും ഇക്വഡോർ തുറന്നിട്ടിട്ടുണ്ട്.
രണ്ടാം മിനിറ്റിൽ തന്നെ ലെറോയ് സാനെയാണ് ജർമനിയെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ 9 മിനിറ്റിനകം തന്നെ ഇക്വഡോർ നിൽസൺ അംഗുളോയിലൂടെ സമനില പിടിച്ചു. ആദ്യ പകുതി പിരിയുമ്പോൾ സ്കോർ 1-1 ആയിരുന്നു ഫലം. പിന്നീട് രണ്ടാം പകുതിയുടെ 77ാം മിനിറ്റിലാണ് ഗോൺസാലോ പ്ലാറ്റയാണ് ഇക്വാഡോറിന് വിജയഗോൾ സമ്മാനിച്ചത്. ഗോൾ മടക്കാനും സമനില പിടിക്കാനും ജർമനി ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ഇക്വഡോർ ബോക്സിൽ 11 ഗോൾശ്രമങ്ങൾ ജർമൻ പട നടത്തിയപ്പോൾ അതിൽ മൂന്നും ഷോട്ട് ഓൺ ടാർഗറ്റിലായിരുന്നു. എന്നാൽ ഒരെണ്ണം മാത്രമാണ് ഗോളാക്കി മാറ്റാനായത്. ഇക്വഡോർ ബോക്സിനുള്ളിൽ വച്ച് ഫ്ലോറിയൻ വിർട്‌സ് നൽകിയ കിടിലൻ പാസ് ഒന്നാന്തരമൊരു ഷോട്ടിലൂടെ ലെറോയ് സാനെ വലയിലെത്തിച്ചു. എന്നാൽ 7 മിനിറ്റിനകം ഇക്വഡോർ തിരിച്ചടിച്ചു. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് അംഗുളോയുടെ ഒരു ലോങ് റേഞ്ചർ ജർമൻ ഗോളി മാനുവൽ ന്യൂയറേയും മറികടന്ന് വലയിൽ കയറി. സ്കോർ 1-1. പിന്നീട് ഉണർന്നു കളിച്ച ഇക്വഡോർ മുന്നേറ്റനിര നിരന്തരം ജർമൻ ഗോൾപോസ്റ്റിന് ഭീഷണി ഉയർത്തിക്കൊണ്ടേയിരുന്നു. ജർമനിയുടെ പ്രതിരോധത്തിലെ ദൗർബല്യം തുറന്നുകാട്ടുന്ന പ്രകടനമാണ് ഇക്വഡോർ നടത്തിയത്.
അവസാന മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് ഇയിൽ 6 പോയിൻ്റുമായി ഗോൾശരാശരിയിൽ ഏറെ മുന്നിലുള്ള ജർമനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കളായത്. രണ്ട് ജയത്തോടെ 6 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. അതേസമയം, ജർമനിയെ അട്ടിമറിച്ച ഇക്വഡോറിന് മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിൻ്റ് നേടാനായത് നോക്കൗട്ട് പ്രതീക്ഷയേകുന്നുണ്ട്.
അതേസമയം, നിക്കൊളാസ് പെപ്പെയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് ഐവറി കോസ്റ്റ് ക്യുറസാവോയെ 2-0ന് തുരത്തിയത്. ഫിലാഡെൽഫിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 7, 64 മിനിറ്റുകളിലായാണ് പെപ്പെ ആഫ്രിക്കൻ വമ്പന്മാർക്കായി ഗോൾ നേടിയത്. ജർമനിയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തിൽ 2-1ന് ഐവറി കോസ്റ്റ് തോൽവി വഴങ്ങിയത്.
അതേസമയം, ഇതിനോടകം ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അഭിമാനകരമായ പ്രകടനം കാഴ്ചവച്ചാണ് ക്യുറാസാവോ നാട്ടിലേക്ക് മടങ്ങുന്നത്. രണ്ടാം മത്സരത്തിൽ കരുത്തരായ ഇക്വഡോറിനെ ഗോൾരഹിത സമനിലയിൽ തളച്ച് ലോകകപ്പ് ചരിത്രത്തിലെ ആദ്യ പോയിൻ്റും അവർ സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ജർമനിയോടെ 7-1ന് ഞെട്ടിക്കുന്ന തോൽവി വഴങ്ങേണ്ടി വന്നിരുന്നു.