ന്യൂയോർക്ക്: ലോകകപ്പിൽ അഞ്ച് ഗ്രൂപ്പുകളിലെ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ റൗണ്ട് ഓഫ് 32ലെ മൂന്ന് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. ഇന്നത്തെ ഡി ഗ്രൂപ്പ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 18 ടീമുകളാണ് ഇതുവരെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ലോകകപ്പിൻ്റെ ആതിഥേയ രാജ്യങ്ങളായ യുഎസ്, കാനഡ, മെക്സിക്കോ എന്നിവർ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ജൂൺ 29ന് തിങ്കളാഴ്ച പുലർച്ചെ 12.30ന് കാനഡയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് റൗണ്ട് ഓഫ് 32ലെ ആദ്യ പോരാട്ടം. ജൂൺ 29ന് തിങ്കളാഴ്ച രാത്രി 10.30ന് നടക്കുന്ന മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ബ്രസീലും ഏഷ്യൻ പവർഹൗസുകളായ ജപ്പാനും പരസ്പരം കൊമ്പുകോർക്കും. ജൂൺ 30ന് രാവിലെ 6.30ന് നടക്കുന്ന മത്സരത്തിൽ യൂറോപ്യൻ വമ്പന്മാരായ നെതർലൻഡ്‌സ് ആഫ്രിക്കൻ ശക്തികളായ മൊറോക്കോയെ നേരിടും.
ഗ്രൂപ്പ് എഫിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത് നെതർലൻഡ്സിനൊപ്പം നോക്കൗട്ടിലെത്തി ജപ്പാനും സ്വീഡനും. ഗ്രൂപ്പിൽ ഇന്ന് നടന്ന രണ്ട് നിർണായക മത്സരങ്ങളിൽ ജപ്പാൻ സ്വീഡനെ 1-1ന് സമനിലയിൽ തളച്ച് നോക്കൗട്ടിന് യോഗ്യത നേടിയപ്പോൾ, നെതർലൻഡ്‌സ് ടുണീഷ്യയെ 3-1ന് തകർത്തു.
ഏഷ്യൻ ശക്തികളായ ജപ്പാനെ സമനിലയിൽ തളച്ചാണ് സ്വീഡൻ റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്. ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയും ഉൾപ്പെടെ നാല് പോയിൻ്റാണ് സ്വീഡൻ്റെ സമ്പാദ്യം. 56ാം മിനിറ്റിൽ ഡെയ്സെൻ മെയ്ദയാണ് ജപ്പാനെ ആദ്യം മുന്നിലെത്തിച്ചത്. എന്നാൽ സ്വീഡൻ ആറ് മിനിറ്റിനകം തന്നെ സമനില ഗോൾ കണ്ടെത്തി. 62ാം മിനിറ്റിൽ ആൻ്റണി എലാംഗയാണ് സ്വീഡന് നിർണായകമായ ഒരു പോയിൻ്റും നോക്കൗട്ട് ടിക്കറ്റും സമ്മാനിച്ച ഗോൾ കണ്ടെത്തിയത്.
ഗ്രൂപ്പ് ഇയിൽ നിന്ന് ജർമനിക്ക് പുറമെ ഐവറി കോസ്റ്റും ഇക്വഡോറും നോക്കൗട്ട് ഉറപ്പിച്ചു. അവസാന മത്സരം തോറ്റെങ്കിലും ഗ്രൂപ്പ് ഇയിൽ 6 പോയിൻ്റുമായി ഗോൾ ശരാശരിയിൽ ഏറെ മുന്നിലുള്ള ജർമനി തന്നെയാണ് ഗ്രൂപ്പ് ജേതാക്കളായത്. രണ്ട് ജയത്തോടെ 6 പോയിൻ്റുമായി രണ്ടാം സ്ഥാനക്കാരായാണ് ഐവറി കോസ്റ്റ് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറിയത്.