Source: Instagram
World Cup 2026

സ്വീഡനെ തകർത്ത് ഫ്രഞ്ച് പട

കിലിയൻ എംബാപ്പെ കളം നിറഞ്ഞതോടെയാണ് സ്വീഡനെതിരെയുള്ള ജയം ഫ്രാൻസിന് അനായാസമായത്

Author : ന്യൂസ് ഡെസ്ക്

സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ഫ്രാൻസ് പ്രീ ക്വാർട്ടറിൽ. കിലിയൻ എംബപ്പെയുടെ ഇരട്ട ഗോളാണ് ഫ്രാൻസിന് മിന്നും ജയം സമ്മാനിച്ചത്. കിലിയൻ എംബാപ്പെ കളം നിറഞ്ഞതോടെയാണ് സ്വീഡനെതിരെയുള്ള ജയം ഫ്രാൻസിന് അനായാസമായത്. ഗോൾ വേട്ടയിൽ എംബാപ്പെ പുതിയ റെക്കോർഡ് കുറിച്ചപ്പോൾ ലെസ് ബ്ലൂസിന്റെ ജയം എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു.

തുടക്കം മുതൽ സ്വീഡൻ ഗോൾ മുഖത്തേക്ക് കുതിച്ചെത്തിയ എംബപ്പെയും സംഘവും നിരന്തരം സ്വീഡൻ ഗോൾമുഖത്തേക്ക് ആക്രമണം അഴിച്ചുവിട്ടു. എണ്ണം പറഞ്ഞ ഷോട്ടുകൾക്ക് ക്രോസ് ബാർ തടസമായപ്പോൾ ആദ്യ പകുതി ഗോൾരഹിതമാകുമെന്ന് കരുതി.ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ സ്വീഡൻ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് എംബപ്പെയുടെ തകർപ്പൻ ഗോൾ.

രണ്ടാം പകുതിയിലും ഫ്രാൻസ് ആക്രമണം അഴിച്ചുവിട്ടു. നിരവധി ഗോൾ അവസരങ്ങൾ വന്നെങ്കിലും പലപ്പോഴും ക്രോസ് ബാറും സ്വീഡൻ ഗോളിയും ഫ്രാൻസിൻ്റെ ഗോളുകൾ നിഷേധിച്ചു. 53 മിനിറ്റിൽ ഫ്രാൻസ് വീണ്ടും വലകുലുക്കി, ഇക്കുറി ഗോൾ നേടിയത് ബ്രാഡ്‌ലി ബാർകോളയായിരുന്നു.

മൂന്നാം ഗോളിനായി ഫ്രാൻസ് നിരന്തരം സ്വീഡൻ മുഖത്തേക്ക് പാഞ്ഞടുത്തു. ഒടുവിൽ 74ആം മിനിറ്റിൽ എംബാപ്പെ വീണ്ടും വലകുലുക്കി. രണ്ടാം ഗോളോടെ ലോകകപ്പ് നോക്കൗട്ടിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് എംബാപ്പെ സ്വന്തം പേരിലാക്കി.. ബ്രസീൽ ഇതിഹാസം റൊണാൾഡോയുടെ റെക്കോർഡാണ് താരം മറികടന്നത്. ഇതിനിടെ ലോകകപ്പിൽ 18 ഗോളെന്ന നേട്ടവും എംബാപ്പെ കൈവരിച്ചു 18 മത്സരങ്ങളിൽ നിന്നാണ് നേട്ടം. ഈ ലോകകപ്പിൽ 6 ഗോൾ തികച്ച താരം ഗോൾഡൻ ബൂട്ടിൽ മെസ്സിക്കൊപ്പമെത്തി, ഏറ്റവുമധികം ഗോളിൽ മെസ്സിക്ക് തൊട്ടു പിന്നിലായും എംബാപ്പെയുണ്ട്.

മത്സരത്തിൽ ഉടനീളം ഫ്രാൻസ് ആധിപത്യം പുലർത്തിയപ്പോൾ പലപ്പോഴും ക്രോസ് ബാറായിരുന്നു സ്വീഡന് രക്ഷയായത്. പ്രീ ക്വാർട്ടറിൽ ജർമനിയെ അട്ടിമറിച്ചെത്തുന്ന പരാഗ്വേയാണ് ഫ്രാൻസിന്റെ എതിരാളികൾ.

SCROLL FOR NEXT