ന്യൂയോർക്ക് സിറ്റി: ഫുട്ബോൾ ലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത ഒരു ചരിത്ര നേട്ടത്തിനാണ് ഇത്തവണ ലോകകപ്പ് വേദിയായിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് ന്യൂസിലൻഡിനായി ഗോൾവല കാത്ത ജെന്നി ബൈൻഡനും പ്രതിരോധ കോട്ട കാക്കുന്ന മകൻ ടൈലർ ബൈൻഡനുമാണ് ഈ നേട്ടത്തിന് അർഹരായത്.
അമ്മയുടെ പാത പിന്തുടർന്ന മകനും, മകൻ്റെ വളർച്ചയ്ക്ക് തണലായ അമ്മയും ചേർന്ന് ഫുട്ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത റെക്കോർഡാണ് എഴുതിച്ചേർത്തത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരേ രാജ്യത്തിനായി സീനിയർ ലോകകപ്പുകളിൽ കളിച്ച അമ്മയും മകനുമെന്ന വിസ്മയ നേട്ടം ഇനി ന്യൂസിലൻഡിൻ്റെ ബൈൻഡൻ കുടുംബത്തിന് സ്വന്തം.
2007, 2011 വർഷങ്ങളിലെ വനിതാ ലോകകപ്പുകളിൽ ന്യൂസിലൻഡ് ടീമിൻ്റെ വിശ്വസ്തയായ ഗോൾകീപ്പറായിരുന്നു ജെന്നി ബൈൻഡൻ. അമ്മ ലോകവേദിയിൽ ഗ്ലൗസണിഞ്ഞ് പോരാടി വർഷങ്ങൾക്കിപ്പുറമാണ് മകൻ ടൈലർ ബൈൻഡനും കറുത്ത ജേഴ്സിയിൽ ലോകകപ്പിൻ്റെ പുൽത്തകിടിയിൽ ബൂട്ട് കെട്ടിയിറങ്ങിയിരിക്കുന്നത്.
കായിക പാരമ്പര്യത്തിൻ്റെ കരുത്തുറ്റ ചോരയാണ് ടൈലറുടെ സിരകളിലോടുന്നത്. അച്ഛൻ ലെസി ബൈൻഡനും അമ്മ ജെന്നിയും ഒളിംപിക്സിൽ വരെ രാജ്യത്തെ പ്രതിനിധീകരിച്ച കായികതാരങ്ങളാണ്. അച്ഛൻ ലെസി കിവീസിൻ്റെ വോളിബോൾ ടീമിൻ്റെ നായകൻ കൂടിയായിരുന്നു.