ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി ദക്ഷിണാഫ്രിക്ക. 2026 ഫിഫ ലോകകപ്പിൻ്റെ ഗ്രൂപ്പ് എയിൽ ദക്ഷിണ കൊറിയയെ ഞെട്ടിച്ചാണ് ദക്ഷിണാഫ്രിക്ക നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പിൽ നിന്ന് മികച്ച രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്ക കരുത്ത് കാട്ടിയത്. നിർണായകമായ മൂന്നാം മത്സരത്തിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ആഫ്രിക്കൻ ശക്തികൾ ചരിത്രനേട്ടം സ്വന്തമാക്കിയത്.
63ാം മിനിറ്റിൽ തപേലോ മസേക്കോയാണ് കൊറിയയെ ഞെട്ടിച്ച് ആദ്യ ഗോൾ നേടിയത്. ഗോൾ മടക്കാൻ ദക്ഷിണ കൊറിയൻ താരങ്ങൾ ഇഞ്ച്വറി ടൈമിൻ്റെ അവസാന മിനിറ്റ് വരെ പൊരുതിയെങ്കിലും ഗോൾ മടക്കാനായില്ല. കരുത്തുറ്റ പ്രതിരോധ നിരയാണ് ആഫ്രിക്കൻ ടീമിൻ്റെ ശക്തി. നാലാം ലോകകപ്പ് കളിക്കുന്ന ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. രണ്ട് ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തു.
ലോകകപ്പിൻ്റെ ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോയോട് 2-0ന് തോറ്റ അവർ, രണ്ടാം മത്സരത്തിൽ യൂറോപ്പിലെ വമ്പന്മാരായ ചെക്ക് റിപ്പബ്ലിക്കിനെ 1-1ന് സമനിലയിൽ പിടിച്ചിരുന്നു. തുടർന്നാണ് അവസാനത്തേയും മൂന്നാമത്തേയും മത്സരത്തിൽ ഏഷ്യൻ ശക്തികളായ ദക്ഷിണ കൊറിയയെ അട്ടിമറിച്ചത്.
ദക്ഷിണാഫ്രിക്ക നാല് തവണ ഫിഫ ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട് 1998, 2002, 2010, 2026 പതിപ്പുകളിലായിരുന്നു ഇത്. ഈ വർഷങ്ങളിലെല്ലാം അവർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. 2010ലെ ലോകകപ്പ് ടൂർണമെൻ്റിന് ആതിഥേയത്വം വഹിച്ച്, അങ്ങനെ ചെയ്യുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി ചരിത്രം സൃഷ്ടിച്ചിരുന്നു.