World Cup 2026

ഗോളാവേശം26 | സെമി ഫൈനലിലെ തോൽവിക്ക് റഫറിയെ പഴിച്ച് ഫ്രാൻസ്

ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ചത് എല്‍ സാല്‍വഡോറുകാരനായ ഇവാന്‍ ബാര്‍ട്ടണ്‍ ആയിരുന്നു.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ലോകകപ്പ് സെമി ഫൈനലില്‍ സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ മാച്ചിലെ റഫറിയിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ചില ചോദ്യങ്ങളുമായാണ് അദ്ദേഹം രംഗത്ത് വന്നത്. സ്‌പെയിനിനോട് തോറ്റതിന് പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ചുമ്മാ മുടന്തന്‍ ന്യായം പറയാന്‍ വന്നിരിക്കുകയല്ല താനെന്നും ഫ്രഞ്ച് കോച്ച് ആദ്യമേ പറയുന്നുണ്ട്.

ആദ്യ പകുതിയില്‍ സ്‌പെയിനിന് അനുകൂലമായി റഫറി പെനാല്‍റ്റി അനുവദിച്ചത് മാത്രമല്ല, പ്രശ്‌നമെന്നും അതിലേറെ കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദെഷാംപ്‌സ് ആരോപിക്കുന്നു. ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ചത് എല്‍ സാല്‍വഡോറുകാരനായ ഇവാന്‍ ബാര്‍ട്ടണ്‍ ആയിരുന്നു.

മത്സരത്തിന്റെ 22ാം മിനിറ്റില്‍ യമാലിനെ ബോക്‌സില്‍ ചവിട്ടി വീഴ്ത്തിയതിനാണ് ഫ്രഞ്ച് ഡിഫഡര്‍ ലൂക്കാസ് ഡിഗ്നെയ്ക്ക് യെല്ലോ കാര്‍ഡും ഒപ്പം സ്‌പെയിനിന് അനുകൂലമായി റഫറി പെനാല്‍റ്റിയും വിധിച്ചത്. എന്നാല്‍ സെമിയില്‍ ഫ്രാന്‍സിന് തിരിച്ചടിയായ ആ പെനാല്‍റ്റി തീര്‍ത്തും നിയമവിധേയമായിരുന്നു. എന്നാൽ ഫ്രഞ്ച് കോച്ചിന് അത് അനാവശ്യ പെനാൽറ്റിയാണെന്ന വാദമാണുള്ളത്. പന്തില്‍ ടച്ച് ഉണ്ടായിരുന്നത് ഫ്രഞ്ച് ഡിഫന്‍ഡര്‍ക്ക് മാത്രമാണ്.

ഡിഫന്‍ഡറുടെ ബ്ലൈന്‍ഡ് സ്‌പോട്ടിലൂടെ തന്ത്രപരമായി ഓടിക്കയറി യമാല്‍ നേടിയെടുത്ത അവസരമായിരുന്നു ഈ പെനാല്‍റ്റി. റഫറിയുടെ തീരുമാനത്തില്‍ ദെഷാംപ്‌സ് കുപിതനായിരുന്നു. കിക്കെടുത്ത മൈക്കല്‍ ഒയര്‍സബാല്‍ അത് ഗോളാക്കി മാറ്റുകയും ചെയ്തു. ഈ ലോകകപ്പില്‍ ആദ്യമായാണ് ഫ്രാന്‍സ് ഒരു മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായത്. ഈ ആനുകൂല്യം സ്‌പെയിന്‍ പരമാവധി മുതലെടുത്ത് മത്സരം ജയിച്ച് കേറുകയും ചെയ്തു.

മത്സരത്തില്‍ 43ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ചൊരു ഫ്രീകിക്ക് പിന്നീട് സൈഡ് അസിസ്റ്റൻ്റ് റഫറി ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ഫ്രഞ്ച് താരം ഡെംബലെയെ സ്പാനിഷ് താരം ഫാബിയാന്‍ റൂയിസ് ഫൗള്‍ ചെയ്‌തെന്ന് ആരോപിച്ചാണ് റഫറി ആദ്യം ഫ്രീകിക്ക് അനുവദിച്ചത്.

പിന്നീട് ആ തീരുമാനം മാറ്റി... എന്നാല്‍ ടിവി റീപ്ലേകളില്‍ ഈ തീരുമാനം തെറ്റായിരുന്നുവെന്നും സ്പാനിഷ് ബോക്‌സിന് സമീപം ഫ്രാന്‍സിന് അര്‍ഹിച്ച ഫ്രീകിക്ക് അവസരം നഷ്ടമായെന്നും ഫുട്‌ബോള്‍ നിരീക്ഷകരും സോഷ്യല്‍ മീഡിയയും ചൂണ്ടിക്കാട്ടുന്നുണ്ട്. വി.എ.ആര്‍ സഹായം ഇല്ലാതെ ഫ്രീകിക്ക് റദ്ദാക്കിയ റഫറിയുടെ നടപടി തെറ്റാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഫാബിയാൻ റൂയിസിന്റെ ഫൗള്‍ അട്ടിമറിച്ച റഫറിയുടെ നടപടി തെറ്റാണെന്നാണ് ഫ്രഞ്ച് ആരാധകരുടെ വാദം. ഇത്തരമൊരു സാഹചര്യം റഫറിയിങ്ങിനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ഇടയായി. ഈ സാഹചര്യങ്ങളൊക്കെയാണ് ഫ്രഞ്ച് കോച്ച് ദെഷാംപ്‌സിനെയും ചൊടിപ്പിച്ചത്.

SCROLL FOR NEXT