World Cup 2026

മലയാളി ഫുട്‌ബോള്‍ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുമോ?, തഹ്‌സിന്‍ കളത്തിലിറങ്ങിയാല്‍ പിറക്കുന്നത് ചരിത്രം

ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന്, ഖത്തര്‍ സീനിയര്‍ ടീമിലെത്തിയ വിങ്ങറുടെ ബൂട്ടുകളിലാണ് ഇപ്പോള്‍ മലയാളികളുടെ പ്രതീക്ഷ മുഴുവന്‍.

Author : ന്യൂസ് ഡെസ്ക്

ലോകകപ്പില്‍ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. ആദ്യ മത്സരത്തില്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മത്സരത്തില്‍ ബോസ്‌നിയയ്ക്ക് സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരങ്ങളില്‍ ഖത്തര്‍ കാനഡയെയും, മെക്‌സിക്കോ ദക്ഷിണകൊറിയയെയും നേരിടും.

നാളെ കാനഡയ്‌ക്കെതിരെ ഖത്തര്‍ ഇറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഇരുപതുകാരന്‍ മലയാളി താരം തഹ്‌സിന്‍ മുഹമ്മദിലാണ്. ആദ്യ മത്സരത്തില്‍ അവസരം കിട്ടാതിരുന്ന കണ്ണൂര്‍ സ്വദേശിയായ തഹ്‌സിന്‍ നാളെ കളത്തിലിറങ്ങിയാല്‍ ലോകകപ്പ് ചരിത്രത്തില്‍ പന്തുതട്ടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ നേട്ടം സ്വന്തമാക്കാം. ആസ്പയര്‍ അക്കാദമിയിലൂടെ വളര്‍ന്ന്, ഖത്തര്‍ സീനിയര്‍ ടീമിലെത്തിയ വിങ്ങറുടെ ബൂട്ടുകളിലാണ് ഇപ്പോള്‍ മലയാളികളുടെ പ്രതീക്ഷ മുഴുവന്‍.

മറുഭാഗത്ത് മറ്റൊരു അപൂര്‍വ്വ റെക്കോര്‍ഡിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. നാളെ ദക്ഷിണകൊറിയയ്‌ക്കെതിരെ മെക്‌സിക്കോ ഇറങ്ങുമ്പോള്‍ ഇതിഹാസ താരം ഗിയെര്‍മോ ഒച്ചോവ വീണ്ടും വല കാക്കുമെന്നാണ് സൂചന. തന്റെ ആറാം ലോകകപ്പ് കളിക്കുന്ന നാല്‍പ്പതുകാരന്‍ കളത്തിലെത്തിയാല്‍, ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത താരമെന്ന മെസ്സി, റൊണാള്‍ഡോ എന്നിവരുടെ റെക്കോര്‍ഡിനൊപ്പമാകും ഒച്ചോവയുടെ സ്ഥാനം. അടുത്ത കാലത്തൊന്നും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡിനൊപ്പമെത്തും ഒച്ചോവ. ആറ് ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ ഗോള്‍കീപ്പര്‍ എന്ന നേട്ടം കാണാന്‍ മണിക്കൂറുകള്‍ മാത്രം.

നോക്ക് ഔട്ട് ലക്ഷ്യമിട്ടെത്തുന്ന ചെക്ക് റിപ്പബ്ലിക്കും സ്വിറ്റ്‌സര്‍ലന്‍ഡിനും കടുത്ത വെല്ലുവിളിയുമായി എത്തുന്നത് ദക്ഷിണാഫ്രിക്കയും, ബോസ്‌നിയയും. ചെക്ക് റിപ്പബ്ലിക് ദക്ഷിണാഫ്രിക്കയെ നേരിടുമ്പോള്‍, രണ്ടാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് ബോസ്‌നിയയാണ് എതിരാളികള്‍. നാളെ നടക്കുന്ന കളിയില്‍ ആതിഥേയരായ കാനഡയെ തളയ്ക്കാന്‍ ഖത്തറും, ഗ്രൂപ്പ് എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ കൊറിയന്‍ വേഗതയെ പൂട്ടാന്‍ മെക്‌സിക്കോയും തന്ത്രങ്ങള്‍ മെനഞ്ഞു കഴിഞ്ഞു. നോക്കൗട്ടിലേക്ക് ആരെന്ന സൂചന രണ്ടാം റൗണ്ട് നല്‍കും.

SCROLL FOR NEXT