നൈജീരിയയിൽ 200 വർഷം പഴക്കമുള്ള ശർക്കര നിർമാണ പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുകയാണ് ജമീലു ഉസ്‌മാൻ. നൈജീരിയയിലെ കാനോയിൽ രണ്ട് നൂറ്റാണ്ടുകളായുള്ള തൻ്റെ കുടുംബത്തിൻ്റെ പാരമ്പര്യമാണ് ഉസ്‌മാൻ ഇന്നും പിന്തുടരുന്നത്. നൈജീരിയയിൽ മസാർക്വൈല എന്നാണ് ഈ ശർക്കര നിർമാണം അറിയപ്പെടുന്നത്. ഉസ്‌മാൻ്റെയും കൂട്ടാളികളുടെയും ശർക്കര നിർമാണം ഒരു ചെറുകിട സംരംഭമമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാണ്.
പൂർവികരിൽ നിന്നാണ് ഉസ്‌മാനും സഹായികളും ശർക്കര നിർമാണം പഠിച്ചത്. ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് നിർമാണ പ്രവർത്തികൾ ഏറെ എളുപ്പമാക്കി. ഉസ്മാൻ്റെ ശർക്കര നിർമാണ രീതിയും വ്യത്യസ്തമാണ്. വിളവെടുത്ത കരിമ്പ് തണ്ടുകൾ യന്ത്രസഹായത്തോടെ അടിച്ചെടുത്ത് നീര് വേർതിരിക്കും. ഈ നീര് വലിയ പാത്രങ്ങളിൽ മണിക്കൂറുകളോളം തിളപ്പിച്ച് കട്ടിയുള്ള സിറപ്പാക്കി മാറ്റും. ശേഷം അച്ചുകളിൽ ഒഴിച്ച് തണുപ്പിച്ച് കാർട്ടണുകളാക്കി വിപണിയിലെത്തിക്കും.
ഒരു കാർട്ടൺ ശർക്കരയ്ക്ക് ഏകദേശം 19 ഡോളർ ആണ് വില. നൈജീരിയയിൽ മാത്രമല്ല ഘാന, ചാഡ്, കാമറൂൺ തുടങ്ങിയ അയൽരാജ്യങ്ങളിലേക്കും ശർക്കര വൻതോതിൽ കയറ്റുമതി ചെയ്യുന്നുണ്ട്. ശുദ്ധമായ ശർക്കര വില കുറവിൽ ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ കാനോയിലെ ജനങ്ങളും പഞ്ചസാരയ്ക്ക് പകരം ശർക്കരയാണ് ഉപയോഗിക്കുന്നത്.
നൈജീരിയ പ്രതിവർഷം 1.5 ദശലക്ഷം മെട്രിക്ക് ടൺ പഞ്ചസാര ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും ബ്രസീലിൽ നിന്നാണ് ഇറക്കുതി ചെയ്യുന്നത്. എന്നാൽ വൻകിട ഇറക്കുമതിക്കിടയിലും ഗ്രാമീണ മേഖലയിലെ ജനങ്ങള്‍ക്ക് തൊഴിലും വരുമാനവും നൽകിക്കൊണ്ട് ഈ പരമ്പരാഗത ശർക്കര നിർമാണം കരുത്തോടെ മുന്നേറുകയാണ്.