LIFE

തീരദേശവാസികള്‍ക്ക് പുതിയ വരുമാന മാര്‍ഗം; കണ്ടല്‍ കക്കയെ ഇനി കൃത്രിമമായി നിര്‍മിക്കാം

കക്ക കുഞ്ഞുങ്ങളെ കണ്ടല്‍ വനങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉല്‍പാദനം കൂട്ടാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കണ്ടല്‍ കക്കയെ ഹാച്ചറിയില്‍ കൃത്രിമമായി പ്രജനനം നടത്തുന്നതില്‍ വിജയിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). ലഭ്യത കുറഞ്ഞുവരുന്ന ഈ കക്ക വര്‍ഗ്ഗത്തെ സംരക്ഷിക്കുന്നതിനും കൃഷിയിലൂടെ തീരദേശവാസികള്‍ക്ക് പുതിയ വരുമാനമാര്‍ഗ്ഗം ഒരുക്കുന്നതിനും വഴിതുറക്കുന്നതാണ് നേട്ടം.

സി.എം.എഫ്.ആര്‍.ഐയിലെ മാരികള്‍ച്ചര്‍ വിഭാഗം ശാസ്ത്രജ്ഞരാണ് 'ജിലോയ്ന ഇറോസ' എന്ന ശാസ്ത്രനാമമുള്ള കക്കയുടെ വിത്തുല്‍പാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. കണ്ടല്‍ക്കാടുകളിലും കായലോരങ്ങളിലും കണ്ടുവരുന്ന സുപ്രധാനമായ കക്ക ഇനമാണിത്. സംസ്ഥാനത്ത് വടക്കന്‍ കേരളത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ പലവിധ വെല്ലുവിളികള്‍ കാരണം ഇവയുടെ ലഭ്യത കുറഞ്ഞുവരികയാണ്. പോഷകഗുണമേറിയ വിഭവമായാണ് കണക്കാക്കപ്പെടുന്നത്.

അനിയന്ത്രിതമായ കക്ക വാരല്‍, മലിനീകരണം, കണ്ടല്‍ക്കാടുകളുടെ നാശം എന്നിവ ഇവ കുറയുന്നതിനുള്ള കാരണമാകുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ വഴി ഉല്‍പ്പാദിപ്പിക്കുന്ന കക്ക കുഞ്ഞുങ്ങളെ കണ്ടല്‍ വനങ്ങളില്‍ നിക്ഷേപിക്കുന്നതിലൂടെ വംശനാശഭീഷണി ഒഴിവാക്കാനും ഉല്‍പാദനം കൂട്ടാന്‍ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.

കൂടാതെ, കുറഞ്ഞ ചെലവില്‍ ഇവയെ വളര്‍ത്തിയെടുക്കാനുള്ള കൃഷിരീതികള്‍ വികസിപ്പിക്കുന്നതോടെ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും സുസ്ഥിരമായ ഉപജീവനമാര്‍ഗ്ഗവും ഉറപ്പാക്കാന്‍ സാധിക്കും. അതിജീവനം വര്‍ധിപ്പിച്ച് വന്‍തോതില്‍ വിത്തുല്‍പ്പാദനം നടത്തുന്നതിനുമുള്ള ശ്രമങ്ങള്‍ സി.എം.എഫ്.ആര്‍.ഐയില്‍ പുരോഗമിക്കുകയാണ്.

SCROLL FOR NEXT