ബെംഗളൂരുവിലെ ഭക്ഷ്യ സുരക്ഷയെ കുറിച്ച് ആശങ്ക ഉയര്‍ത്തി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഠന റിപ്പോര്‍ട്ട്. ബെംഗളൂരു നഗരത്തിലും പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും വില്‍ക്കുന്ന പച്ചക്കറികളില്‍ അമിതമായ അളവില്‍ വിഷാംശം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. മാരകമായ അളവില്‍ ലോഹാംശങ്ങളും അമിതമായ കീടനാശിനിയുടെ അംശങ്ങളും പച്ചക്കറികളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.
നെലമംഗല, കോലാര്‍, ചിക്കബല്ലാപ്പൂര്‍ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലും, എപിഎംസി മാര്‍ക്കറ്റുകള്‍, ഹോപ്കോംസ് ഉള്‍പ്പെടെയുള്ള റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും നടത്തിയ വിപുലമായ അന്വേഷണത്തെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
2025 ഫെബ്രുവരിയിലും സെപ്റ്റംബറിലുമായാണ് സാംപിള്‍ ശേഖരിച്ചത്. പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ ലെഡ് ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധിച്ച 72 സാമ്പിളുകളില്‍ 19 എണ്ണവും നിശ്ചിത സുരക്ഷാ മാനദണ്ഡം ലംഘിക്കുന്നതാണ്. സാമ്പിളുകളില്‍ ഭൂരിഭാഗവും ബെംഗളൂരുവിലും പരിസരത്തുമുള്ള പ്രാദേശിക വിപണികളില്‍ നിന്നുള്ളതാണ്.
മണ്ണിന്റെ സാമ്പിളുകള്‍ സാധാരണ നിലവാരത്തിലുള്ളതാണെങ്കിലും നെലമംഗലയെ അപേക്ഷിച്ച് കോലാറിലെയും ചിക്കബല്ലാപ്പൂരിലെയും മണ്ണില്‍ ഈയത്തിന്റെ (ലെഡ്) സാന്നിധ്യം ഗണ്യമായി കൂടുതലാണെന്ന് സമിതി അറിയിച്ചു. ഇത് മലിനീകരണത്തിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്ന ആവശ്യത്തിന് കാരണമായിട്ടുണ്ട്.
കീടനാശിനികളുടെ വ്യാപകമായ ദുരുപയോഗവും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പച്ചക്കറി സാമ്പിളുകളില്‍ പതിനെട്ട് തരം കീടനാശിനി അവശിഷ്ടങ്ങള്‍ കണ്ടെത്തി. അതില്‍ 12 എണ്ണം 2011 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയന്ത്രണങ്ങള്‍ പ്രകാരം നിശ്ചയിച്ചിട്ടുള്ള പരമാവധി പരിധിയേക്കാള്‍ കൂടുതലാണ്. കാപ്സിക്കം, ബജ്ജി മുളക്, വെള്ളരി, ഇഞ്ചി എന്നിവയിലാണ് ഉയര്‍ന്ന അളവില്‍ കീടനാശിനികളുള്ളത്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.സി.ബി അടിയന്തര നടപടി ആവശ്യപ്പെട്ടു. ഈയത്തിന്റെ ഉറവിടം കണ്ടെത്താനായി കൃഷി വകുപ്പും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി അന്വേഷണം നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.