കൊച്ചി: കാട്ടിലുള്ളതിനേക്കാള്‍ കുറുക്കന്മാര്‍ നാട്ടിലാണെന്ന് സര്‍വേ. ആരണ്യകം നേച്ചര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. പി. എസ് ഈസയുടെ നേതൃത്വത്തിലാണ് സര്‍വേ നടന്നത്. സംസ്ഥാനത്തെ പകുതിയിലേറെ ഗ്രാമങ്ങളിലും കുറുക്കന്മാരുടെ സാന്നിധ്യമുണ്ടെന്നാണ് സര്‍വേ പറയുന്നത്.
കേരളത്തില്‍ 20,000 മുതല്‍ 30,000 വരെ കുറുക്കന്മാരുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി. ആലപ്പുഴതീരം ഉള്‍പ്പെടെ വേമ്പനാട് കായല്‍ മേഖലയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലും അട്ടപ്പാടിയുടെ സമതലങ്ങളിലുമൊഴികെ എല്ലായിടത്തും കുറുക്കന്റെ സാന്നിധ്യമുണ്ട്. വയനാട്, അട്ടപ്പാടി, ആലപ്പുഴയിലെ തീരദേശങ്ങള്‍, വേമ്പനാട് തുടങ്ങിയ മേഖലകളില്‍ കുറുക്കന്‍ തീരെ ഇല്ല.
കേരളത്തില്‍ നഗരമേഖലകളില്‍ പോലും കുറുക്കന്റെ സാന്നിധ്യമുണ്ട്. എന്നാല്‍, സംസ്ഥാനത്തെ സംരക്ഷിത വനങ്ങളില്‍ ഇവ അപൂര്‍വമാണ്. വെറും രണ്ട് ശതമാനം മാത്രമാണ് സംരക്ഷിത വനമേഖലയില്‍ കുറുക്കന്മാരുടെ സാന്നിധ്യം. സംരക്ഷിത വനങ്ങളിലെ ദുര്‍ഘടമായ ഭൂപ്രകൃതിയും ഇടതൂര്‍ന്ന മരങ്ങളും കുറുക്കന്മാര്‍ക്ക് വാസയോഗ്യമല്ല. അതേസമയം, സര്‍വേ നടത്തിയ 70 ശതമാനം ഗ്രാമങ്ങളിലും കുറുക്കന്റെ സാന്നിധ്യമുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 200 മീറ്ററില്‍ താഴെയുള്ള സമതലങ്ങളാണ് കുറുക്കന്മാര്‍ക്ക് പ്രിയം.
കശുമാവ്, തെങ്ങ്, മാവിന്‍തോട്ടങ്ങള്‍, തെങ്ങിന്‍തോപ്പ്, നെല്‍വയലുകള്‍, റബര്‍തോട്ടങ്ങളിലെല്ലാം ഇവരുണ്ട്. മനുഷ്യസാന്നിധ്യം കൂടുതലുള്ള ഭൂപ്രകൃതിയില്‍ അതിജീവിക്കാനുള്ള അവയുടെ കഴിവിനെ സൂചിപ്പിക്കുന്നുവെന്നാണ് സര്‍വേ നിരീക്ഷണം. തെരുവുനായ്ക്കളുമായി ഇണചേരുന്നതിനാല്‍ ഇവയുടെ ജനിതക ഘടനയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും സര്‍വേയില്‍ പറയുന്നു. കുറ്റിക്കാടുകളും മറ്റും വ്യാപകമായി ഇല്ലാതാകുന്നത് കുറുക്കന്മാരുടെ പ്രജനനനിരക്ക് കുറയ്ക്കുന്നുണ്ട്. മാലിന്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, തെരുവുനായകളുമായുള്ള ഇണചേരല്‍ എന്നിവയും ബാധിക്കുന്നുണ്ട്.
അതേസമയം, രാസകീടനാശിനിയുടെ അമിതോപയോഗം മൂലം വയനാട്ടില്‍ പലയിടങ്ങളിലും കുറുക്കന്മാരുടെ സാന്നിധ്യം കുറവാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓണ്‍ലൈനിലൂടെ നടത്തിയ സര്‍വേയില്‍ 2157 പേര്‍ പങ്കെടുത്തു. കുറുക്കനെ എവിടെ, എപ്പോള്‍ കണ്ടു, ഏതുതരം പ്രദേശത്താണ് കണ്ടത്, അവയെ ശല്യമായി കണക്കാക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കേരളത്തിലെ 874 ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ചത്. സംസ്ഥാനത്ത് കുറുക്കന്മാരെക്കുറിച്ച് അധികം പഠനമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിലാണ് സര്‍വേ നടത്തിയത്.
കുറുക്കന്മാര്‍ മനുഷ്യര്‍ക്ക് ഉപകാരികളാണെന്നും സര്‍വേയില്‍ പറയുന്നു. കാട്ടുപന്നിയുടേയും മയിലിന്റേയും ശല്യം തടയാന്‍ കുറക്കന്മാര്‍ സഹായകമാണെന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്. വയനാട്ടില്‍ കാട്ടുപന്നി കുഞ്ഞുങ്ങളെ കുറുക്കന്മാര്‍ വേട്ടയാടിയിരുന്നത് അവയുടെ എണ്ണം കുറയ്ക്കാന്‍ സഹായിച്ചിരുന്നുവെന്നാണ് പ്രദേശവാസികള്‍ അറിയിച്ചത്. പാലക്കാട്ട് കുറുക്കന്മാര്‍ കുറവുള്ള സ്ഥലങ്ങളില്‍ മയിലുകളുടെ പ്രജനനമേറി.
സര്‍വേയില്‍ പങ്കെടുത്ത 2157 പേരില്‍ 75 ശതമാനം പേരും കുറുക്കനെ ശല്യക്കാരനായി കാണുന്നില്ല. ഉപദ്രവകാരികളായ പന്നി, എലി എന്നിവയെ പിടിക്കുന്നത് സഹായമാണെന്നും പറയുന്നു. എന്നാല്‍, കോഴികളെ പിടിക്കുന്നതും പേവിഷബാധയുമാണ് പലര്‍ക്കും ആശങ്കയുണ്ടാക്കുന്നുണ്ട്.