ഡോക്ടർ എ.കെ. രൈരു ഗോപാൽ 
LIFE

മരുന്നുള്‍പ്പെടെ പരമാവധി ചെലവ് 10 രൂപ മാത്രം; കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട് രൂപ ഡോക്ടര്‍'

വെറും രണ്ട് രൂപക്ക് ഒരു ഡോക്ടര്‍ 50 വര്‍ഷക്കാലം രോഗികളെ പരിചരിച്ചിരുന്നു എന്നറിഞ്ഞാല്‍ ഇക്കാലത്ത് അത്ഭുതം കൂറാതെ വയ്യ

Author : ന്യൂസ് ഡെസ്ക്

ആതുരസേവനം എന്തെന്ന് ജീവിച്ചു കാണിച്ചു തന്ന വ്യക്തിയായിരുന്നു കണ്ണൂരുകാരുടെ പ്രിയപ്പെട്ട 'രണ്ട് രൂപ ഡോക്ടര്‍'. രോഗാതുരരായ എണ്ണമറ്റ മനുഷ്യര്‍ക്ക് ആശ്രയമായിരുന്നു രൈരു ഡോക്ടര്‍. വെറും രണ്ട് രൂപക്ക് ഒരു ഡോക്ടര്‍ 50 വര്‍ഷക്കാലം രോഗികളെ പരിചരിച്ചിരുന്നു എന്നറിഞ്ഞാല്‍ ഇക്കാലത്ത് അത്ഭുതം കൂറാതെ വയ്യ.

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 50 വര്‍ഷക്കാലം 2 രൂപ മാത്രം ഫീസ് ഈടാക്കി ചികിത്സ നടത്തിയ ഡോക്ടറെ കുറിച്ച് പറഞ്ഞാലും തീരാത്ത ഓര്‍മകളാണ് ഒരിക്കലെങ്കിലും അദ്ദേഹം ചികില്‍സിച്ചവര്‍ക്കുള്ളത്.

50 വര്‍ഷത്തിനിടെ 18 ലക്ഷത്തോളം രോഗികളെയാണ് അദ്ദേഹം ചികിത്സിച്ചത്. മരുന്നുള്‍പ്പെടെ പരമാവധി ഇവര്‍ക്കൊക്കെ ചിലവായത് 10 രൂപമാത്രം. ഇനി കയ്യില്‍ പണമില്ലെങ്കില്‍ തോളില്‍ തട്ടി മരുന്നും നല്‍കി സന്തോഷത്തോടെ ഡോക്ടര്‍ യാത്രയാക്കും.

തളാപ്പിലായിരുന്നു 35 വര്‍ഷത്തോളം ഡോക്ടര്‍ ചികിത്സ നടത്തിയത്. പുലര്‍ച്ചെ നാല് മണി മുതല്‍ വൈകീട്ട് നാല് വരെ നീളുന്ന ചികിത്സ തേടി കണ്ണൂരിന്റെ പല ഭാഗങ്ങളില്‍ നിന്നും രോഗികള്‍ എത്തുമായിരുന്നു.

പണം സാമ്പാദിക്കാനാണെങ്കില്‍ മറ്റെന്തെങ്കിലും ജോലിക്ക് പൊയ്‌ക്കോളൂ എന്ന അച്ഛന്‍ ഡോ. എ ജി നമ്പ്യാരുടെ വാക്കുകളാണ് രൈരു ഡോക്ടര്‍ക്ക് വഴി കാട്ടിയത്. 2024 മെയ് മാസത്തില്‍ അവശത കാരണം ഇനി ചികിത്സയില്ലെന്ന് സ്വന്തം കൈപ്പടയിലെഴുതിയ ബോര്‍ഡ് വീട്ടിന് മുന്നില്‍ സ്ഥാപിക്കും വരെ ഡോക്ടര്‍ ആ വഴിയില്‍ നിന്ന് മാറിയുമില്ല.

പുലര്‍ച്ചെ 2 മണിക്ക് ഉറക്കമുണര്‍ന്ന് പശുവിനെ കറന്ന് പാല്‍ ശേഖരിച്ച ശേഷമായിരുന്നു ചികിത്സക്കെത്തിയിരുന്നത്. അദ്ദേഹത്തെപ്പോലൊരാള്‍ ഇനിയുണ്ടാകില്ലെന്ന് ഉറപ്പ് പറയുന്നു വര്‍ഷങ്ങളായി രയരു ഡോക്ടറുടെ പ്രിയപ്പെട്ട രോഗികളായി തുടരുന്ന കണ്ണുരുകാര്‍.

SCROLL FOR NEXT