Local Body Poll

ഞാന്‍ മേയര്‍ സ്ഥാനാര്‍ഥിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു; സംസ്ഥാനത്തെ അപേക്ഷിച്ച് കോഴിക്കോട് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല: മുസാഫര്‍ അഹമ്മദ്

താന്‍ മേയര്‍ സ്ഥാനാര്‍ഥിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും മുസാഫര്‍ അഹമ്മദ് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: എല്‍ഡിഎഫിനുണ്ടായ തിരിച്ചടി പരിശോധിക്കുമെന്ന് സിപിഐഎം നേതാക്കള്‍. അതേസമയം സംസ്ഥാനത്തെ അപേക്ഷിച്ച് വലിയ തിരിച്ചടി കോഴിക്കോട് ഉണ്ടായിട്ടില്ലെന്ന് സി.പി. മുസാഫര്‍ അഹമ്മദ് പറഞ്ഞു. താന്‍ മേയര്‍ സ്ഥാനാര്‍ഥിയല്ലെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും കൂടുതല്‍ ജാഗ്രതയോടെ ജനങ്ങളിലേക്ക് ശക്തമായി കടന്നു പോകുമെന്നും മുസാഫര്‍ അഹമ്മദ് പറഞ്ഞു.

ജയപരാജയങ്ങളുട അടിസ്ഥാനത്തില്‍ പോരായ്മകള്‍ കണ്ടെത്തും. എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന് ജില്ലാ പഞ്ചായത്ത് ഉള്‍പ്പടെ നഷ്ട്ടപ്പെട്ട സാഹചര്യത്തിലും സിപിഐഎമ്മില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഏറ്റ തിരിച്ചടി വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് നേതാക്കളുടെ പ്രതികരണം. ഇന്ന് കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഷയം ചര്‍ച്ചയാവുമെന്നുറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഡെപ്യൂട്ടി മേയറായ മുസാഫര്‍ അഹമ്മദ് കോഴിക്കോട് കോര്‍പ്പറേഷനിലെ 39ാം വാര്‍ഡായ മീഞ്ചന്തയി നിന്നായിരുന്നു ഇക്കുറി ജനവിധി തേടിയത്. നേരത്തെ എന്‍ഡിഎ വിജയിച്ച മീഞ്ചന്ത വാര്‍ഡില്‍ യുഡിഎഫാണ് വിജയിച്ചത്.

46 വര്‍ഷം എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇക്കുറി വലിയ തിരിച്ചടിയാണ് നേരിട്ടത്. 2020ല്‍ എല്‍ഡിഎഫിന് 51 സീറ്റുകള്‍ ലഭിച്ചിടത്ത് ഇത്തവണ 34 സീറ്റുകളാണ് ലഭിച്ചത്.

SCROLL FOR NEXT