എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ ശ്രദ്ധേയമായ പഞ്ചായത്താണ് കുമ്പളം. എൽഡിഎഫും യുഡിഎഫും മാറി മാറി ഭരണം കൈയ്യാളുന്ന പഞ്ചായത്ത് ഇക്കുറി ആർക്കൊപ്പം നിൽക്കുമെന്ന കാത്തിരിപ്പിലാണ് മുന്നണികൾ. വെല്ലുവിളിയുയർത്തി ബിജെപിയും ഇത്തവണ മത്സര രംഗത്ത് സജീവമാണ്.
കുമ്പളം പഞ്ചായത്തിൽ എൽഡിഎഫ്-യുഡിഫ് പോരിനാണ് കളം ഒരുങ്ങുന്നത്. അധികാര കസേരയിൽ സ്ഥാനമുറപ്പിക്കാനുള്ള പടയൊരുക്കത്തിലാണ് മുന്നണികൾ. 2020ൽ 18 സീറ്റുകളിൽ 9 എണ്ണത്തിൽ വിജയകൊടി പാറിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണം തിരിച്ചു പിടിച്ചത്. അതിനു മുൻപ് യുഡിഎഫ് ആയിരുന്നു അധികാര കസേരയിൽ.
2010ൽ ഇരു മുന്നണികൾക്കും ഭൂരിപക്ഷം നേടാൻ ആകാതെ വന്നതോടെ തൂക്ക് ഭരണത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇക്കുറി രണ്ടും കൽപ്പിച്ചാണ് മുന്നണികൾ. പഞ്ചായത്തിലെ വികസന നേട്ടങ്ങൾ എടുത്തുകാട്ടി ഭരണത്തുടർച്ചയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നത്.
എന്നാൽ ഭരണ വീഴ്ചകൾ പ്രചരണ ആയുധമാക്കിയാകും യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുക. പഞ്ചായത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇടത് വലത് ഭരണകേന്ദ്രങ്ങൾ പരാജയപ്പെട്ടെന്ന് ബിജെപിയും കുറ്റപ്പെടുത്തി.