കാസർഗോഡ്: 25 വർഷമായി യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്താണ് കാസർഗോഡ് ജില്ലയിലെ ബദിയടുക്ക. എല്ലാ തവണയും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്ന യുഡിഎഫ് , കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ ആണ് അധികാരത്തിലെത്തിയത് . ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം.
2000 മുതൽ 2025 വരെ തുടർച്ചയായി യുഡിഎഫ് ഭരിച്ച പഞ്ചായത്താണ് ബദിയടുക്ക. 2015 വരെയുള്ള ഭരണസമിതിയിൽ വലിയ ഭൂരിപക്ഷം യുഡിഎഫിന് ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ തവണ സ്ഥിതി മാറി. ആകെയുള്ള 19 സീറ്റുകളിൽ എട്ടു വീതം സീറ്റുകളിൽ യുഡിഎഫും ബിജെപിയും ജയിച്ചു കയറി. രണ്ടു വാർഡുകൾ എൽഡിഎഫിനൊപ്പം നിന്നപ്പോൾ ഒരു വാർഡിൽ ജയിച്ചത് സ്വതന്ത്രനാണ്.
പ്രസിഡണ്ട് , വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് സ്വതന്ത്രൻ വിട്ടുനിന്നതോടെ എട്ട്, എട്ട്, രണ്ട് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തി. ഇതോടെയാണ് നറുക്കെടുപ്പ് നടത്തിയത്. ഇതിൽ 2 സ്ഥാനങ്ങളും യുഡിഎഫിന് ലഭിച്ചു. സ്റ്റാൻഡിങ് കമ്മിറ്റിയിൽ ആവട്ടെ കൂടുതലും ബിജെപി അംഗങ്ങളും. ഇതിനിടെ ഒരു ബിജെപി വാർഡ് കൗൺസിലർ രാജിവച്ച ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചു. വിട്ടുനിന്ന സ്വതന്ത്രന്റെ പിന്തുണ കൂടി നേടിയെടുത്തു. ഇതോടെ 10, 7, 2 എന്നതായി കക്ഷിനില .
രണ്ടു വാർഡുകൾ കൂടി ഇത്തവണ കൂടുതലായി വന്നതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ തവണ ലഭിച്ച മേൽകൈ ഇത്തവണ ആവർത്തിക്കുമെന്നും ഭരണം പിടിക്കുമെന്നുമാണ്ബിൃ ജെപിയുടെ അവകാശവാദം . സംസ്ഥാന സർക്കാറിന്റെ വികസന പ്രവർത്തനങ്ങൾ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. കടുത്ത മത്സരം നടക്കുന്ന ബദിയടുക്കയിൽ ഇത്തവണ യുവാക്കളും മത്സരരംഗത്തുണ്ട് .