എറണാകുളം: സഹപ്രവർത്തകന്റെ ആഗ്രഹം മനസിലാക്കി സ്വന്തം സ്ഥാനാർത്ഥിത്വം ഉപേക്ഷിച്ച ഒരാളെ പരിചയപ്പെടാം. മൂവാറ്റുപുഴ നഗരസഭ പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി അബ്ദുൽ സലാം ആണ് സഹപ്രവർത്തകനായി മാറി കൊടുത്തത്. അബ്ദുൽ സലാമിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.
മൂവാറ്റുപുഴ നഗരസഭ തിരഞ്ഞെടുപ്പിൽ പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയായ അബ്ദുൽ സലാമിനെയാണ് പാർട്ടി നിയോഗിച്ചത്. ആദ്യഘട്ടത്തിൽ അബ്ദുൽ സലാമിന്റെയും മജീദിന്റെയും പേര് പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും പിന്നീട് അബ്ദുൾസലാമിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ സഹപ്രവർത്തകൻ അബ്ദുൽ മജീദിന്റെ മനോവിഷമം മനസിലാക്കി സ്വന്തം സ്ഥാനാർത്ഥിത്വം പിൻവലിച്ച് മജീദിന് അവസരം നൽകാൻ സലാം തീരുമാനിക്കുകയായിരുന്നു.
അധികാരത്തിന് വേണ്ടി പിടിവലികൾ നടക്കുന്ന കാലത്ത്, സഹപ്രവർത്തകന്റെ മനോവിഷമം മനസിലാക്കി പിൻമാറിയ അബ്ദുൽ സലാം യഥാർത്ഥ നേതൃത്വത്തിന്റെ മുഖം ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി പറഞ്ഞു. അബ്ദുൽ സലാമിന്റെ വീട്ടിൽ എത്തി അഭിനന്ദനം അറിയിച്ച കെ.സി. വേണുഗോപാൽ എംപി ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.