NEWSROOM

കാസർഗോഡ് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

കഴിഞ്ഞ മാസം 15ന് പുലർച്ചെയാണ് പ്രതി പെൺകുട്ടിയെ തട്ടികൊണ്ടുപോവുന്നത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ് പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് കുറ്റപത്രം സമ‍‍‍‍ർപ്പിച്ചു. 300 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കാസ‌‌‍ർഗോഡ് പോക്സോ കോടതിയിൽ സമർപ്പിച്ചത്. സംഭവം നടന്ന് 39 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം കോടതിയിലെത്തിയത്.

കഴിഞ്ഞ മാസം 15നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പ്രതി പുലർച്ചെ വീട്ടിൽ കയറി പത്തുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണക്കമ്മൽ കവർന്ന് വഴിയിലുപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛൻ വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു അതിക്രമം നടന്നത്. പ്രതി കുടക് സ്വദേശിയാണെന്നും പ്രദേശവുമായി അടുത്തബന്ധമുണ്ടെന്നും അന്വേഷണ സംഘം ആദ്യഘട്ടത്തിൽ കണ്ടെത്തിയിരുന്നു.

പിന്നീട് ലൊക്കേഷൻ പിന്തുടർന്നെത്തിയ പൊലീസ് സംഘം കർണൂൽ ജില്ലയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കുടക് സ്വദേശിയായ പി എ സലീം എന്ന സൽമാനാണ് ഒന്നാം പ്രതി. മോഷ്ടിച്ച കമ്മൽ വിൽക്കാൻ ഇയാളെ സഹായിച്ച സഹോദരി സുവൈബയെ രണ്ടാം പ്രതിയായി ചേർത്തിട്ടുണ്ട്. ഇവരെ നേരത്തെ തന്നെ പൊലീസ് റിമാൻ്റ് ചെയ്തിരുന്നു. 300 പേജുള്ള കുറ്റപത്രത്തിൽ 67 സാക്ഷി മൊഴികളും, 42 ശാസ്ത്രീയ തെളിവുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാമാസക്തിക്കായി തട്ടിക്കൊണ്ട് പോകൽ, പോക്സോ, വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനായി വീട്ടിൽ അതിക്രമിച്ച് കയറുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

SCROLL FOR NEXT