ഡൽഹി രോഹിണിയിലെ ചേരിപ്രദേശത്തുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. 5 വയസില്‍ താഴെമാത്രം പ്രായമുള്ള 2 കുട്ടികളാണ് മരിച്ചത്. ഒരു കുടിലില്‍ നിന്ന് മറ്റു കുടിലുകളിലേക്ക് തീപടർന്നതായാണ് സൂചന. 800 ലധികം കുടിലുകള്‍ കത്തിനശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് 20 ഓളം ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രോഹിണിയിലെ സെക്ടർ 17ലെ ശ്രീനികേതൻ അപ്പാർട്ട്മെൻ്റിന് സമീപമുള്ള ചേരിയിലാണ് തീപിടുത്തമുണ്ടായത്.
ഉച്ചയ്ക്ക് 12.00 മണിയോടെയാണ് തീപിടിത്തത്തെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിച്ചത്. തീപിടിത്തത്തിൻ്റെ കാരണം എന്താണ് എന്ന് വ്യക്തമല്ലെന്ന് വെസ്റ്റ് സോണിലെ ഡെപ്യൂട്ടി ചീഫ് ഫയർ ഓഫീസർ എം. കെ. ചതോപാധ്യായ പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയായ 42.1 ഡിഗ്രി സെൽഷ്യസ് ദേശീയ തലസ്ഥാനത്ത് രേഖപ്പെടുത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വരും ദിവസങ്ങളിൽ നഗരത്തിൽ താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിൽ പറയുന്നു.