NEWSROOM

പൊലിഞ്ഞത് രണ്ടരലക്ഷം ജീവനുകൾ, ഇനിയും നടുക്കം വിട്ടുമാറാത്ത ഓർമകൾ; സുനാമി ദുരന്തത്തിൻ്റെ 20 വർഷം

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി കനത്ത നാശം വിതച്ചത്. ഇന്തോനേഷ്യയില്‍ 1,67,799 ജീവനുകൾ കടലിൽ പൊലിഞ്ഞു . 37,000 ത്തിലധികം പേരെ കാണാതായി.. ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂറിനുള്ളിൽ സുനാമി ഇന്ത്യൻ തീരത്തെത്തി.

Author : ന്യൂസ് ഡെസ്ക്

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓർമ്മകൾക്ക് ഇന്ന് 20 വയസ്സ്. ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെയാണ് സുനാമി രൂപപ്പെട്ടത്. ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളില്‍ നിന്നായി രണ്ടര ലക്ഷം ജീവനുകളാണ് സുനാമിയിൽ പൊലിഞ്ഞത്.


2004 ഡിസംബർ 26 ലോകം തിരുപിറവി ആഘോഷത്തിൽ നിന്ന് ഉറക്കമുണർന്നത് മാനവരാശിയെ ഞെട്ടിച്ച ദുരന്തത്തിലേക്കായിരുന്നു.ഇന്ത്യൻ സമയം പുലർച്ചെ 6.29... ഇൻഡൊനേഷ്യയിലെ സുമാത്ര ദ്വീപിൽ റിക്ടർ സ്കെയിലിൽ 9.1 തീവ്രതയിൽ ഭൂമി കുലുങ്ങി.. ഭൂകമ്പത്തിന് പിന്നാലെ 30 മീറ്റര്‍ ഉയരത്തിലെത്തിയ രാക്ഷസ തിരമാലകള്‍ സുമാത്രയിലെ തീരപ്രദേശങ്ങളും ആൻഡമാൻ നിക്കോബാര്‍ ദ്വീപും തുടച്ചുനീക്കി. ഏഴുമണിക്കൂറിനുള്ളില്‍ കിഴക്കന്‍ ആഫ്രിക്ക വരെ എത്തിയ സുനാമിത്തിരകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെമ്പാടും നാശം വിതച്ചു.

ഇന്തോനേഷ്യ, ഇന്ത്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി കനത്ത നാശം വിതച്ചത്. ഇന്തോനേഷ്യയില്‍ 1,67,799 ജീവനുകൾ കടലിൽ പൊലിഞ്ഞു . 37,000 ത്തിലധികം പേരെ കാണാതായി.. ഭൂകമ്പമുണ്ടായി മൂന്ന് മണിക്കൂറിനുള്ളിൽ സുനാമി ഇന്ത്യൻ തീരത്തെത്തി. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിൽ സുനാമി ആഞ്ഞടിച്ചു.

കടൽ കരയിലേക്ക് തള്ളിക്കയറി. കേരളത്തിലെ ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ ദൂരം കടലെടുത്തു. 3000ത്തിലധികം വീടുകളെ ഭീമൻ തിരമാലകൾ വിഴുങ്ങി. നൂറിലേറെ ജീവനുകളും കടൽ കവർന്നെടുത്തു.


സുനാമി തിരകള്‍ വിഴുങ്ങിയ തീരങ്ങളെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങളുടെ പ്രയ്തനം വേണ്ടി വന്നു.. അനാഥരായ നിരവധി ബാല്യങ്ങള്‍, കിടപ്പാടം കടലെടുത്ത പതിനായിരങ്ങൾ എന്നിങ്ങനെ ദുരന്തത്തിൻ്റെ ബാക്കി ചിത്രങ്ങൾ നീളുന്നു. തിര തകർത്തെറിഞ്ഞ ശേഷിപ്പുകൾക്ക് മുന്നിൽ സ്‌മരണാഞ്ജലികളോടെ അവര്‍ ഇന്നും വിതുമ്പുകയാണ്.

SCROLL FOR NEXT