രാജസ്ഥാനിൽ 700അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരി ചേത്നയെ രക്ഷപ്പെടുത്താനുള്ള ശ്രമം 40 മണിക്കൂർ പിന്നിട്ടു. കോട്‍പുത്‍ലി-ബെഹ്‍രർ ജില്ലയിലെ സരുന്ദ് പ്രദേശത്തെ പിതാവിൻ്റെ കൃഷിയിടത്തിൽ കളിച്ചുകൊണ്ടിരിക്കെ കുട്ടി അബദ്ധത്തിൽ കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് എൻഡിആർഎഫ്-എസ്‍ഡിആർഎഫ് സേനകൾ സംയുക്തമായി നടത്തുന്ന രക്ഷാപ്രവർത്തനം തുടരുകയാണ്. ക്യാമറയിലൂടെ കുഞ്ഞിൻ്റെ ചലനം നിരീക്ഷിക്കുകയും, ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന ദുരന്ത നിവാരണ സേനയും, ദേശീയ ദുരന്ത നിവാരണ സേനയും, മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. കുഴൽക്കിണറിൻ്റെ വീതി കുറഞ്ഞതും ഈർപ്പവും, ചുറ്റുമുള്ള മണ്ണ് അടിഞ്ഞുകൂടിയതും കാരണം രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുവെന്ന് അധികൃതർ അറിയിച്ചു. 10 അടിയുള്ള ഇരുമ്പ് ദണ്ഡിൽ ഘടിപ്പിച്ച കൊളുത്തുപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും, ശ്രമം വിഫലമായി. ഇരുമ്പ് പ്ലേറ്റ് കൊണ്ട് നിർമ്മിച്ച മറ്റൊരു ഉപകരണമായ പൈലിംഗ് മെഷീൻ ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.