രാജസ്ഥാനില്‍ കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസുകാരി ചേത്‌നയ്ക്കായി രക്ഷാപ്രവർത്തനം ഏഴാം ദിനവും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം നീണ്ടുപോകുന്നത് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിക്കൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് ഓക്‌സിജനോ ഭക്ഷണമോ വെള്ളമോ ഇല്ലാതെ കുഴല്‍ക്കിണറില്‍ കുഞ്ഞിന് അതിജീവിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് ദൗത്യസംഘം.
150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ചേത്‌നയെ രക്ഷിക്കാൻ എൻഡിആർഎഫ് ഉദ്യോഗസ്ഥർ ഇപ്പോൾ കുഴൽക്കിണറിന് സമാന്തരമായി തുരങ്കം നിർമിക്കുകയാണ്. എന്നാൽ, കഴിഞ്ഞ ദിവസം നാല് അടി മാത്രമാണ് ഒരു ദിവസം കൊണ്ട് കുഴിക്കാൻ കഴിഞ്ഞത്. തുരങ്ക നിർമാണപ്രവർത്തനങ്ങൾ എപ്പോൾ പൂർത്തിയാകുമെന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചിട്ടില്ല.
ചേത്നയെ പുറത്തെടുക്കാൻ വൈകിയതിൽ ഭരണകൂടത്തിനും കലക്ടർക്കുമെതിരെ കുടുംബം ഇന്നലെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആദ്യം കളക്ടർ അവധിയിലായിരുന്നുവെന്നും, തിരികെ ജോലിയിൽ പ്രവേശിച്ചിട്ടും ഒരിക്കൽ പോലും കാണാൻ വന്നില്ലെന്നും കുടുംബം ആരോപിച്ചു. ഉദ്യോഗസ്ഥരോട് എന്തെങ്കിലും ചോദിച്ചാൽ അവർ മറുപടി പറയുന്നില്ലെന്നും കുടുംബം പറഞ്ഞു. എന്നാൽ, വളരെ ബുദ്ധിമുട്ടേറിയ ഓപ്പറേഷനാണ് ഇതെന്ന് ജില്ലാ കളക്ടർ കൽപ്പന അഗർവാൾ കഴിഞ്ഞ ദിവസം പ്രതികരിച്ചു.
രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌രര്‍ ജില്ലയിലെ സരുന്ദിലാണ് അപകടം നടന്നത്. പിതാവിന്റെ കൃഷിയിടത്തില്‍ കളിച്ചു കൊണ്ടിരിക്കേ അബദ്ധത്തില്‍ കുട്ടി കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു.
അതേസമയം, മധ്യപ്രദേശിൽ ഗുണ ജില്ലയിൽ പത്ത് വയസുകാരനും കുഴൽക്കിണറിൽ വീണു. 140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ സുമിത് മീണയെ പൊലീസും എൻഡിആർഎഫ് സംഘവും ഉൾപ്പെടെ ചേർന്ന് രക്ഷപ്പെടുത്തി.