NEWSROOM

ബെയ്‌റൂട്ടിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; നാല് മരണം, നിരവധി പേർക്ക് പരുക്ക്; നഗരപരിധിക്കുള്ളിൽ ആക്രമണം ഇതാദ്യം

രണ്ടാഴ്ച മുൻപ് തുടങ്ങിയ ഇസ്രായേൽ ആക്രമത്തിൽ ഇതുവരെ 1,000ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 6,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്


ഹസൻ നസ്‌റള്ളയുടെ വധത്തിന് പിന്നാലെ ലബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ. തിങ്കളാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ലബനീസ് സെക്യൂരിറ്റി ഫോഴ്സ് നൽകുന്ന വിവരം പ്രകാരം, പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ലബനൻ നഗരപരിധിക്കുള്ളിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത്. രണ്ടാഴ്ച മുൻപ് തുടങ്ങിയ ഇസ്രായേൽ ആക്രമത്തിൽ ഇതുവരെ 1,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 6,000 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ലബനൻ പറഞ്ഞു.

ബെയ്റൂട്ടിലെ കോല ജില്ലയിൽ നഗരപരിധിയിലുള്ള ജനവാസ മേഖലയിലേക്കാണ് ഇസ്രയേലി ഡ്രോണുകൾ വന്ന് പതിച്ചത്. ലബനനിലെ അധികൃതർ നൽകുന്ന കണക്ക് പ്രകാരം, ഞായറാഴ്ച നടന്ന ഇസ്രയേൽ ആക്രമണത്തിൽ 105 പേർ മരിക്കുകയും 359 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ തങ്ങളുടെ മൂന്ന് നേതാക്കൾ കൊല്ലപ്പെട്ടതായി പലസ്തീൻ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ (പിഎഫ്എൽപി) പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

ALSO READ: യെമൻ തുറമുഖങ്ങളിൽ ബോംബ് വർഷിച്ച് ഇസ്രയേൽ; നാല് മരണം, 29 പേർക്ക് പരുക്ക്

ലബനനും പലസ്തീനുമൊപ്പം യെമനിലും ആക്രമണം നടത്തുകയാണ് ഇസ്രയേൽ. യെമനിലെ ഹൊദൈദ, റാസ് ഇസ തുറമുഖങ്ങളിലാണ് ഇസ്രയേൽ ഞായറാഴ്ച വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഹൂതി വിമതർ ബെൻ ഗുറിയോൺ വിമാനത്താവളത്തിന് നേരെ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായാണ് ഇസ്രയേലിന്റെ നടപടി.

യെമനിലെ രണ്ട് പ്രധാന തുറമുഖങ്ങളാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. ഒരു ഡസനോളം വരുന്ന യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ വ്യോമാക്രമണത്തിൽ ഹൊദൈദ തുറമുഖത്തിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടുകയും 29 ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.




SCROLL FOR NEXT