NEWSROOM

ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 46,006 പലസ്തീനികൾ; കണക്കുകൾ പുറത്തുവിട്ട് ഗാസ ആരോഗ്യ മന്ത്രാലയം

കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്


ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 46,000 കടന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. സംഘർഷം പതിനഞ്ചുമാസം പിന്നിടുമ്പോൾ യുദ്ധത്തിൽ ഇതുവരെ 46,006 പലസ്തീനികൾ കൊല്ലപ്പെടുകയും 1,09,378 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊല്ലപ്പെട്ടവരിൽ എത്ര സൈനീകർ ഉൾപ്പെട്ടിട്ടുണ്ട് എന്നതിനെപ്പറ്റിയുള്ള വ്യക്തമായ കണക്ക് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. അതേസമയം, 2025 ലെ ആദ്യ ഒമ്പതുദിവസങ്ങളിൽ മാത്രമായി 490 പലസ്തീൻകാരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

17,000 തീവ്രവാദികളെ വധിച്ചതായാണ് ഇസ്രയേൽ സൈന്യം പറയുന്നത്. എന്നാൽ ഇതിന്റെ കൃത്യമായ തെളിവുകൾ സൈന്യം പുറത്തുവിട്ടിട്ടില്ല. സാധാരണക്കാരെ ഉപദ്രവിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ജനവാസ മേഖലകളിലാണ് തീവ്രവാദികൾ പ്രവർത്തിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.

അതേസമയം, അന്താരാഷ്ട്ര ക്രിമിനൽ കോടതി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ വോട്ട് ചെയ്തത യുഎസ് ജനപ്രതിനിധി സഭയെ ആംനസ്റ്റി ഇൻ്റർനാഷണൽ അപലപിച്ചു. ഇസ്രയേൽ നേതാക്കൾക്കെതിരെ യുദ്ധക്കുറ്റങ്ങളുടെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടപടിയിലാണ് ഉദ്യോഗസ്ഥർക്കെതിരെ യുഎസ് ജനപ്രതിനിധി സഭ ഉപരോധം ഏർപ്പെടുത്തിയത്.

SCROLL FOR NEXT