NEWSROOM

കോഴിക്കോട് കൊമ്മേരിയില്‍ 5 പേർക്ക് കൂടി മഞ്ഞപ്പിത്തം; രോഗബാധിതരുടെ എണ്ണം 47 ആയി

കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടി

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് കൊമ്മേരിയിൽ അഞ്ചുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ കൊമ്മേരിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 47 ആയി. കഴിഞ്ഞ ദിവസം പ്രദേശത്തെ മെഡിക്കൽ ക്യാംപിൽ പങ്കെടുത്തവർക്കാണ് ഇന്ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കിണറുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ രണ്ടാംവട്ട പരിശോധനാഫലം ഇന്ന് വരും.

കൊമ്മേരിയിലെ പൊതുകിണറിലെ വെള്ളത്തിൽ ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്ന പ്രാദേശിക കുടിവെളള പദ്ധതിയുടെ ചുമതല ജനകീയ സമിതിക്കാണെന്നാണ് കോര്‍പറേഷന്‍റെ നിലപാട്. ജല സ്രോതസ് ശുചീകരിക്കാനാവശ്യമായ സഹായം നല്‍കിയിട്ടും ഇതില്‍ വീഴ്ച വരുത്തിയെന്ന ആരോപണവും കോര്‍പ്പറേഷൻ ഉയർത്തുന്നുണ്ട്. വിഷയത്തിൽ ജനകീയ സമിതിയെ പഴിചാരുകയാണ് കോര്‍പറേഷന്‍.

പ്രദേശത്തെ 4 കിണറുകളില്‍ നിന്നുളള വെള്ളം ടാങ്കിലേക്ക് എത്തിച്ച് 265 കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുളള പദ്ധതിയുടെ നടത്തിപ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെയുളള ജനകീയ സമിതിക്കായിരുന്നു. പദ്ധതിയുടെ ഭാഗമായ രണ്ടു കിണറുകളും ടാങ്കും വൃത്തിയാക്കിയിട്ട് വര്‍ഷങ്ങളായി. ഈ സാഹചര്യത്തിലാണ് നേരിട്ട് ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള കോര്‍പ്പറേഷന്‍റെ വിമർശനം. രോഗവ്യാപനം തടയാനായി പ്രദേശത്ത് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണ്.


അതേസമയം, ജനങ്ങൾ ഉത്തരവാദിത്തം മറക്കരുതെന്നായിരുന്നു കോർപ്പറേഷൻ മേയർ ബീന ഫിലിപ്പിൻ്റെ പ്രതികരണം. മഴ തുടങ്ങുന്നതിന് മുൻപ് കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യണം എന്ന് നിർദ്ദേശം നൽകിയിരുന്നു. കിണറുകൾ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിൽ വാർഡ് കൗൺസിലറും ശ്രദ്ധിച്ചില്ല. കൊമ്മേരിയിലെ ജനങ്ങൾക്ക് ബോധവത്കരണ ക്യാംപെയ്ൻ സംഘടിപ്പിക്കുമെന്നും ബീന ഫിലിപ്പ് അറിയിച്ചിരുന്നു.

SCROLL FOR NEXT