NEWSROOM

പത്തനംതിട്ട കൂട്ടബലാത്സംഗം: ഇതുവരെ 57 പേർ അറസ്റ്റിൽ; ഇനി പിടിയിലാകാനുള്ളത് മൂന്ന് പേർ

പ്രതികളിൽ അഞ്ച് പേർക്ക് പ്രായം 18 വയസ്സിൽ താഴെയാണ് പ്രായം

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ടയിൽ കായിക വിദ്യാർഥിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 57 പേർ അറസ്റ്റിലായി. മൂന്ന് പേർ മാത്രമാണ് ഇനി പിടിയിൽ ആകാനുള്ളത്. ഇതിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. പ്രതികളിൽ അഞ്ച് പേർക്ക് പ്രായം 18 വയസ്സിൽ താഴെയാണ് പ്രായം. കേസിൽ ആകെ ആകെ 60 പ്രതികളാണുള്ളത്.

അതേസമയം, സംഭവത്തിൽ പെണ്‍കുട്ടിയുടെ രഹസ്യ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. അടൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ശിശുക്ഷേമ സമിതി കെയര്‍ ടേക്കറോടൊപ്പം പൊലീസ് സംരക്ഷണയിലാണ് പെണ്‍കുട്ടിയെ എത്തിച്ചത്.

രണ്ട് മണിക്കൂറോളം പെണ്‍കുട്ടിയുടെ മൊഴിയെടുക്കല്‍ നീണ്ടു നിന്നു. പെണ്‍കുട്ടിയുടെ നിലവിലെ മാനസികാവസ്ഥ എങ്ങനെയാണ് എന്നതു കൂടി വിലയിരുത്തും. സിഡബ്ല്യുസിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി. ഡിഐജി അജിത ബീഗമാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.

പരിശീലകരും അയല്‍വാസികളും സഹപാഠികളുമുള്‍പ്പെടെ 60 ഓളം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നുപറയുന്നത്. ഈ മൊഴി സിഡബ്ല്യുസിയുടേയും തുടര്‍ന്ന് പൊലീസിന്റെയും കൈയ്യില്‍ എത്തുകയായിരുന്നു. കായിക പരിശീലനത്തിനെത്തിയപ്പോള്‍ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ പേര്‍ തേടിയെത്തിയത്. ഇവര്‍ പെണ്‍കുട്ടിയെ നിരന്തരം സമീപിക്കുകയും, പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നും മൊഴിയില്‍ പറയുന്നു.

SCROLL FOR NEXT