നെടുമ്പാശേരി വിമാനത്താവളത്തിൽ സ്ക്രൂഡ്രൈവറിൻ്റെയും പ്ലാസ്റ്റിക് പൂക്കളുടേയും മറവിൽ 61 ലക്ഷം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്ന യുവതി അറസ്റ്റിലായി. കുവൈത്തിൽ നിന്നും വന്ന ബെംഗളൂരു സ്വദേശിനി മുബീനയാണ് കസ്റ്റംസിൻ്റെ പിടിയിലായത്.
26 ഓളം വയറുകളുടേയും കമ്പികളുടേയും രൂപത്തിലാക്കിയാണ് സ്വർണം കടത്തിയത്. പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ സ്‌റ്റീൽ കളർ ഇതിന്മേൽ പൂശുകയും പ്ലാസ്റ്റിക് കവർ ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. സ്ക്രൂഡ്രൈവറിൻ്റെ പിടിയെന്ന് തോന്നുന്ന വിധത്തിൽ അതിവിദഗ്‌ധമായി പിടിയുടെ അകത്താണ് സ്വർണം ഘടിപ്പിച്ചിരുന്നത്.
കസ്റ്റംസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ ചോദ്യം ചെയ്തു. ഇത്തരത്തിൽ സ്വർണക്കടത്തിന് ഇവരെ സഹായിച്ചവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.