ഗുജറാത്ത് മെഹ്സാനയിലെ ജസൽപൂർ ഗ്രാമത്തിൽ നിർമാണ സൈറ്റിൽ മതിൽ തകർന്നുണ്ടായ അപകടത്തിൽ ഏഴു തൊഴിലാളികൾക്ക് ദാരുണാന്ത്യം. മെഹ്സാന ജില്ലാ ആസ്ഥാനത്ത് നിന്ന് 37 കി.മീ അകലെ കാഡി പട്ടണത്തിലാണ് അപകടമുണ്ടായത്. സ്വകാര്യ കമ്പനിയുടെ നിർമാണ സൈറ്റിൽ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്നതിനിടെയാണ് മതിൽ ഇടിഞ്ഞു വീണത്.
ALSO READ: ദസറ ആഘോഷത്തിനു പോകവേ കാർ കനാലിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു: ഒരാളെ കാണാതായി
പത്തോളം തൊഴിലാളികളാണ് നിർമാണ സൈറ്റിൽ ഭൂഗർഭ ടാങ്കിനായി കുഴി കുഴിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നതെന്നും, രണ്ടു പേർ മതിലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണെന്നുമാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട 19 കാരനെ രക്ഷാപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തി.
സംഭവസ്ഥലത്ത് പൊലീസും മറ്റ് രക്ഷാപ്രവർത്തകരുമെത്തിയിട്ടുണ്ട്. മണ്ണിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. അഗ്നിശമനസേനയും ആംബുലൻസുകളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മെഹ്സാനയിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ അടിയന്തര ധനസഹായവും, പരുക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.