മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കും. പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ അഡ്വ. ബി.എൻ. ശിവശങ്കർ പറഞ്ഞു.
ALSO READ: സുരേഷ് ഗോപിയുടെ ആംബുലൻസ് യാത്ര: മോട്ടോർ വാഹന വകുപ്പ് അന്വേഷിക്കും; ഉത്തരവിറക്കി ഗതാഗത കമ്മീഷണർ
മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത് അടുത്ത വർഷം ജനുവരി 17ലേക്ക് മാറ്റി. ബോധപൂർവമായ ലൈംഗികാതിക്രമം ഐപിസി 354 വകുപ്പ് ചുമത്തിയാണ് നടക്കാവ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സുരേഷ് ഗോപി ഹാജരായിരുന്നു. സുരേഷ് ഗോപിയെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. മാധ്യമപ്രവർത്തകയ്ക്ക് മാനഹാനി സംഭവിക്കുന്ന തരത്തിൽ സുരേഷ് ഗോപി പെരുമാറി എന്നാണ് കുറ്റപത്രം.
ALSO READ: തൃശൂർ പൂരം കലക്കൽ: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന സിപിഐയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം
കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ അനുവാദമില്ലാതെ സുരേഷ് ഗോപി തോളിൽ കൈവെക്കുകയായിരുന്നു. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും, മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമായിരുന്നു മാധ്യമപ്രവർത്തകയുടെ പരാതി.