NEWSROOM

ജമ്മു കാശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മേഖലയിൽ ജെയ്ഷ് ഇ മുഹമ്മദ് ഭീകരർ ഉണ്ടെന്ന് സുരക്ഷ സേന

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സേന പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്



ജമ്മു കശ്മീരിൽ വീണ്ടും സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ഉധംപുർ ജില്ലയിലെ ബസന്ത്ഗഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ആക്രമണം ഉണ്ടായത്. ഭീകരർ സുരക്ഷ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദിലെ നാല് ഭീകരർ പ്രദേശത്തുണ്ടെന്ന് സേന വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സേന പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

അതേസമയം വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു കശ്മീർ നിയന്ത്രണ രേഖയിൽ ഇന്ത്യൻ ചെക്പോസ്റ്റുകൾക്ക് നേരെ പാക്കിസ്ഥാനി സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു അതിർത്തി രക്ഷാ സേന ഉദ്യോഗസ്ഥന് പരുക്കേറ്റു. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പാക്കിസ്ഥാൻ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. ബിഎസ്എഫ് സൈനികരും തിരിച്ചടിച്ചെങ്കിലും പാകിസ്ഥാൻ്റെ ഭാഗത്ത് നാശനഷ്ടങ്ങൾ ഉണ്ടായോ എന്നറിവായിട്ടില്ല.

ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര അതിർത്തിയിലും (ഐബി) നിയന്ത്രണ രേഖയിലും (എൽഒസി) കർശന ജാഗ്രത പുലർത്തുന്നതായി രക്ഷാ സേന വക്താവ് അറിയിച്ചു. 2021 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തൽ കരാർ പുതുക്കിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വെടി നിർത്തൽ ലംഘനം കുറവാണ്.

മൂന്ന് വർഷത്തിനിടെ ആദ്യമായി കഴിഞ്ഞ വർഷം രാംഗഡ് സെക്ടറിൽ പാകിസ്ഥാൻ റേഞ്ചേഴ്‌സിൻ്റെ വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാൻ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെടി നിർത്തൽ ലംഘനം.

SCROLL FOR NEXT