ഇഎസ്‌എ കരട് വിജ്ഞാപനത്തിൽ നിന്ന് ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന ആവശ്യവുമായി കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി. പൊതുജനങ്ങളുടെ ആശങ്കയും പരാതിയും കേന്ദ്ര സർക്കാരിനെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പരാതി കൗണ്ടർ ആരംഭിച്ചു. വിജ്ഞാപനത്തിൽ പരാതി അറിയിക്കാനുള്ള കാലാവധി ആറു മാസം കൂടി നീട്ടണമെന്ന് ഇന്നലെ കോഴിക്കോട് ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
പരിസ്ഥിതി ലോല മേഖലകൾ നിർണയിക്കുന്നത് സംബന്ധിച്ച വിജ്ഞാപനത്തിൽ പരാതികൾ അറിയിക്കാൻ ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ പശ്ചാത്തലത്തിലാണ് കർഷക കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മറ്റി പരാതി കൗണ്ടർ ആരംഭിച്ചത്. പരാതികൾ ശേഖരിച്ച് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയത്തിലേക്ക് പോസ്റ്റൽ വഴിയാണ് അയക്കുക. പരാതി കൗണ്ടർ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
അതേസമയം, ജനങ്ങൾക്ക് ജിയോ കോർഡിനേറ്റുകൾ രേഖപ്പെടുത്തിയ ഭൂപടം ജനങ്ങൾക്ക് ലഭ്യമാക്കണമെന്ന് തലശ്ശേരി അതിരൂപത ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. ജനങ്ങൾക്ക് പരാതി നൽകാൻ 50 ദിവസം സമയം വേണം. സംസ്ഥാന സർക്കാർ ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണം. ഭൂപടം തയ്യാറാക്കുന്നതിൽ സംസ്ഥാന സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും മാർ ജോസഫ് പാംപ്ലാനി പറയുന്നു. നടപടിയില്ലെങ്കിൽ കത്തോലിക്കാ കോൺഗ്രസ്സ് അടക്കമുള്ളവർ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും സഭ പൂർണ പിന്തുണ നൽകുമെന്നും ബിഷപ് വ്യക്തമാക്കി.