രാജ്യത്ത് വ്യാജ വിസ റാക്കറ്റിൻ്റെ ശൃംഖല അതിവേഗം വളരുകയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം 300 കോടിയുടെ തട്ടിപ്പ് നടത്തിയ വൻ റാക്കറ്റാണ് ഡൽഹിയിൽ പിടിയിലായത്. ആധുനിക സാങ്കേതിക വിദ്യകളുടെയും വിദഗ്ധരായ ഗ്രാഫിക് ഡിസൈനർമാരുടെയും സഹായത്തോടെയാണ് വിസ തട്ടിപ്പ് ഏജൻസികൾ പ്രവർത്തിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ALSO READ: എംപോക്‌സ്: സംസ്ഥാനത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
എംബോസിംഗ് ഉപകരണങ്ങൾ, ലാമിനേറ്റിങ് ഷീറ്റുകൾ, ഡയിങ് മെഷീനുകൾ, കളർ പ്രിൻ്ററുകൾ, ലാപ്ടോപ്പുകൾ, സ്കാനറുകൾ, യുവി മെഷീനുകൾ, ഗ്രാഫിക് ഡിസൈനർമാരുടെ വിദഗ്ധ സംഘത്തിൻ്റെ സഹായത്തോടെയാണ് വ്യാജ വിസ ഏജൻസികൾ പ്രവർത്തിക്കുന്നത്. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ പരസ്യം വഴിയും ആളുകളെ ആകർഷിക്കുന്നു. ഇതിന് വേണ്ടി മാത്രം പ്രത്യേകം ഫോണുകളും സിം കാർഡുകളുമാണ് ഉപയോഗിക്കുന്നതെന്നും വിവരങ്ങൾ പുറത്തു വരുന്നുണ്ട്.
മാസം 30 ലധികം വ്യാജ വിസകളാണ് ഒരു ഏജൻസി നിർമ്മിക്കുന്നത്. 10 ലക്ഷം രൂപ കൊടുത്താൽ 20 മിനിറ്റിനുള്ളിൽ വിസ കയ്യിൽ കിട്ടും. ഡൽഹി പൊലീസിൻ്റെ പിടിയിലായ തട്ടിപ്പ് സംഘം 5 വർഷത്തിനുള്ളിൽ നിർമ്മിച്ച് നൽകിയത് 5000 വ്യാജ വിസകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ 300 കോടിയിലധികം രൂപ ഏജൻസി സമ്പാദിച്ചുവെന്നാണ് റിപ്പോർട്ട്. വ്യാജ വിസകളിൽ അധികവും ഷെംഗൻ വിസകളാണ്. 26 യൂറോപ്യൻ രാജ്യങ്ങളിൽ പാസ്പോർട്ട് ഇല്ലാതെ 90 ദിവസം താമസിക്കാനുള്ള വിസയാണിത്. വിസകൾ കൂടാതെ പെർമനൻ്റ് റെസിഡൻസി വ്യാജ കാർഡുകളും തട്ടിപ്പ് സംഘം നിർമിച്ച് നൽകുന്നുണ്ട്.