കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം സ്വദേശി അൽ അമീനാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് ഇരവിപുരം പൊലീസ് വ്യക്തമാക്കി. ക്രൂരതയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ഒരു സംഘം യുവാക്കൾ കെട്ടിയിട്ട് തല്ലിയത്. കുതിരയെ തെങ്ങില്‍ കെട്ടിയിട്ട ശേഷം വളഞ്ഞിട്ട് തല്ലുകയായിരുന്നു. മർദനത്തിൽ കുതിരയുടെ ദേഹമാസകലം മുറിവേറ്റിരുന്നു. പിന്നാലെ കുതിരയുടെ ഉടമ ഷാനവാസ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.
കൊല്ലം അയത്തിലെ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന കുതിരയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കുതിര ആക്രമിക്കപ്പെട്ടെന്ന കാര്യം ഉടമ അറിയുന്നത്. കുതിരയുടെ കാലുകളിലും കണ്ണിന് സമീപത്തും സാരമായ പരുക്കേറ്റിരുന്നു. ദേഹമാകെ അടിയേറ്റ നീരുമുണ്ട്. അമ്പലപ്പറമ്പിന് മുന്നില്‍ കുതിരയെ കെട്ടിയിടുമ്പോള്‍ അവിടെയുള്ളവർ കുതിരയെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അതുകൊണ്ടാണ് കുതിരയെ ക്ഷേത്ര മൈതാനത്ത് തന്നെ കെട്ടിയിടുന്നത് എന്നായിരുന്നു ഷാനവാസ് പൊലീസിന് നൽകിയ മൊഴി.