കേരളത്തിന്റെ ആഭ്യന്തര വകുപ്പിന് അന്ധത ബാധിച്ചിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കേരളത്തിലെ പൊലീസിന് കാഴ്ചകൾ മങ്ങിത്തുടങ്ങി. അവർക്ക് ഇനി കണ്ണടകൾ വേണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച മുഖ്യമന്ത്രിയുടെ ഗൺമാന് ക്ലീൻചിറ്റ് നൽകിയ സംഭവത്തിലായിരുന്നു അബിൻ വർക്കിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെ ഗൺ മാനും, സന്ദീപ് എന്ന സുരക്ഷാ ഉദ്യോഗസ്ഥനും കോൺഗ്രസ് പ്രവർത്തകരെ മർദിക്കുന്ന ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. എന്നാല്‍ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചത് അവർ ഇതൊന്നും കണ്ടില്ല എന്ന് പറഞ്ഞാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടണം. ലോക്കൽ പൊലീസിനെ പ്രവർത്തകർ മർദിക്കാൻ ശ്രമിച്ചുവെങ്കിൽ ദൃശ്യങ്ങൾ പുറത്തു വിടണമെന്നും അബിന്‍ വർക്കി പറഞ്ഞു.
പതിനേഴാം തീയതി കേസ് വരുമ്പോൾ എതിർ സത്യവാങ്മൂലം ഫയൽ ചെയ്യുമെന്നും യൂത്ത് കോൺഗ്രസ് അറിയിച്ചു. സാക്ഷിയായ മാധ്യമപ്രവർത്തകന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അവസാനത്തെ കോടതി വരെ നിയമപോരാട്ടം നടത്തും. മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ വ്യാജ റിപ്പോർട്ട് ആണ് തയ്യാറാക്കിയതെന്നും അബിൻ വർക്കി ആരോപിച്ചു. ഒരു കുമാരന്മാരെയും രക്ഷപ്പെടാൻ യൂത്ത് കോൺഗ്രസ് അനുവദിക്കില്ലെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.