NEWSROOM

ഒഴിവുകൾ പൂഴ്ത്തിവച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് പൊലീസ് ആസ്ഥാനം

ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും നിയമനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

സേനയിലെ ഒഴിവുകൾ സർക്കാർ പൂഴ്ത്തിവച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് പൊലീസ്. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിയമനങ്ങൾ കൃത്യമായി നടക്കുന്നുവെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.

പൊലീസിലെ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണം വസ്തുതകൾ പരിശോധിക്കാതെയുള്ളതെന്ന് പൊലീസ് ആസ്ഥാനം അറിയിച്ചു. വിരമിക്കലും സ്ഥാനക്കയറ്റവും കാരണം ജില്ലകളില്‍ സിവിൽ പോലീസ് ഓഫീസർ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ടെന്നത് വസ്തുതയാണ്. അതിലേയ്ക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രിൽ 13 നു നിലവില്‍ വന്ന പി.എസ്.സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനത്തിനായി റിപ്പോര്‍ട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്തു. 

ഇങ്ങനെ നിയമിച്ചവരില്‍ 292 വനിതകള്‍ ഉള്‍പ്പെടെ 1765 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചു. 189 വനിതകള്‍ ഉള്‍പ്പെടെ 1476 പേര്‍ ജൂലൈ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കും. ഇതിനു പുറമേ നിലവില്‍ പരിശീലനം ആരംഭിച്ച 390 പേരും ഉടന്‍തന്നെ പരിശീലനം ആരംഭിക്കുന്ന 1118 പേരും ഉണ്ട്. പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ബറ്റാലിയനില്‍ നിന്ന് ഉടന്‍തന്നെ നിയമനം നടത്തും. ഇതുകാരണം ബറ്റാലിയനുകളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്ക് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കോണ്‍സ്റ്റബിള്‍ ട്രെയിനിമാരെ നിയമിക്കാന്‍ കഴിയും. ബറ്റാലിയനുകളില്‍ കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒഴിവില്ലെന്നു മാത്രമല്ല ജില്ലകളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിന് ആവശ്യമായ കോണ്‍സ്റ്റബിള്‍മാര്‍ എല്ലാ ബറ്റാലിയനുകളിലും നിലവിലുണ്ടെന്നും പൊലീസ് ആസ്ഥാനം അറിയിച്ചു.

SCROLL FOR NEXT