NEWSROOM

ലൈംഗികാതിക്രമ കേസിൽ ജയസൂര്യക്ക് ആശ്വാസം; നിർണായക ഇടപെടലുമായി ഹൈക്കോടതി

നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യക്ക് എതിരെയുള്ളത്

Author : ന്യൂസ് ഡെസ്ക്


ലൈംഗിക പീഡനക്കേസുകളിൽ നടൻ ജയസൂര്യക്ക് ആശ്വാസം. നടനെതിരായ രണ്ട് പീഡനക്കേസുകളിലും ജാമ്യം ലഭിക്കാവുന്നതാണെന്ന് ഹൈക്കോടതി അറിയിച്ചു. നടൻ്റെ ഹർജികൾ ഹൈക്കോടതി ഇന്ന് തീർപ്പാക്കി.

തനിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ജയസൂര്യയുടെ വാദം. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ പറയുന്നു. വിദേശത്ത് ആയതിനാല്‍ എഫ്ഐആര്‍ കണ്ടിട്ടില്ലെന്നും ജയസൂര്യ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രണ്ട് പീഡനക്കേസുകളാണ് ജയസൂര്യക്ക് എതിരെയുള്ളത്.

നേരത്തെ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിനോട് നിലപാട് തേടിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിദേശത്തായിരുന്ന ജയസൂര്യ കഴിഞ്ഞ 19ന് നാട്ടില്‍ തിരിച്ചെത്തിയിരുന്നു.

സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക പീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. സെക്ഷന്‍ 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

SCROLL FOR NEXT