വ്യാഴാഴ്ച അന്തരിച്ച പ്രശസ്ത നടൻ മോഹൻ രാജിൻ്റെ സംസ്കാരം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ 4.30 വരെ കാഞ്ഞിരംകുളം ദൃശ്യ ഓഡിറ്റോറിയത്തിൽ മൃതദേഹം പൊതു ദർശനത്തിനു വെക്കും. പൊതു ദർശനത്തിനു ശേഷം വൈകുന്നേരത്തോടു കൂടിയാകും സംസ്കാരം.
മോഹൻ രാജിൻ്റെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് നിരവധി പേരാണ് കാഞ്ഞിരംകുളത്തെ വാടക വീട്ടിലേയ്ക്ക് എത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ,സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ മോഹൻരാജിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കിരീടം സിനിമയിൽ കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെയാണ് മോഹൻ രാജ് പ്രേക്ഷകർക്ക് സുപരിചിതനായത്. പാർക്കിൻസൺസ് രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയിൽ നിന്ന് ഒരു വർഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
മോഹൻ രാജ് 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രതിനായക വേഷത്തിലാണ് അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിയത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും പ്രതിനായക വേഷം ചെയ്തു. മമ്മൂട്ടി നായകനായ റൊഷാക് ആണ് അവസാന ചിത്രം. കിരീടം, ചെങ്കോൽ, വ്യൂഹം, അതിരഥൻ, ഒളിയമ്പുകൾ, കനൽക്കാറ്റ്, ഉപ്പുകണ്ടം ബ്രദേഴ്സ്, കാസർഗോഡ് കാദർഭായ്, രജപുത്രൻ, ഹിറ്റ്ലർ, ആറാം തമ്പുരാൻ, ഗുരു, നരസിംഹം, ഷാർജ ടു ഷാർജ, ബെൻ ജോൺസൺ, മായാവി, ഹൈവേ പൊലീസ് തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു.