വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ സംഭാവന നല്‍കി തെലുങ്ക് സിനിമാതാരം പ്രഭാസ്. കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.
അല്ലു അര്‍ജുന്‍, രാം ചരണ്‍, ചിരഞ്ജീവി, രശ്മിക മന്ദാന തുടങ്ങിയ തെലുങ്ക് സിനിമാ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുർഘട മേഖലകളിൽ ഇന്ന് കൂടുതൽ പരിശോധന നടത്താനാണ് തീരുമാനം. നേരത്തെ പരിശോധന നടന്ന ഇടങ്ങളിലും ഇന്ന് വിശദമായ പരിശോധന നടത്തും. വിവിധ വകുപ്പ് മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുന്നത്. തെരച്ചിലിന് കഡാവർ നായകളും ഉണ്ട്. സൺറൈസ് വാലിയിലും ഇന്ന് പ്രത്യേക സംഘത്തിന്റെ പരിശോധന ഉണ്ടാകും. സൂചിപ്പാറയിൽ ഇന്ന് ആറ് കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് തീരുമാനം. ഇന്നലെ നാല് കിലോമീറ്റർ ദൂരമാണ് പരിശോധന നടത്തിയത്. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇതുവരെ തിരിച്ചറിയാത്ത 218 മൃതദേഹം സംസ്കരിച്ചു.