വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പം തന്‍റെ തന്റെ പ്രാർഥനകൾ ഉണ്ടാകുമെന്നും വിജയ് പറഞ്ഞു. തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു പ്രതികരണം.
'കേരളത്തിലെ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടല്‍ ദുരന്തത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണ്. എൻ്റെ ചിന്തകളും പ്രാർഥനകളും ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തിൽ നൽകണമെന്ന് സർക്കാർ അധികാരികളോട് അഭ്യർഥിക്കുന്നു'- വിജയ് പറഞ്ഞു.
നടന്‍ കമല്‍ഹാസനും ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അനുശോചനം അറിയിച്ചിരുന്നു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമല്‍ഹാസന്‍ ദുഃഖം രേഖപ്പെടുത്തിയത്. അപകടകരമായ സാഹചര്യമായിരുന്നിട്ടും ജീവൻ പണയപ്പെടുത്തി ആളുകളെ രക്ഷിക്കാൻ ശ്രമിച്ച സൈനികര്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നന്ദി പറയുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. ദുരന്തത്തില്‍ കേരളത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് തമിഴ്‌നാട് സർക്കാർ രംഗത്തെത്തിയിരുന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചനമറിയിച്ചു. ഇതോടൊപ്പം വയനാടിന് അഞ്ച് കോടി രൂപ ധനസഹായവും തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.