NEWSROOM

നടിയെ ആക്രമിച്ച കേസ്: പ്രതികളെ കേൾക്കൽ നാളത്തേക്ക് മാറ്റി; സാക്ഷി വിസ്താരം പൂർത്തീകരിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍

കേസില്‍ സാക്ഷി  വിസ്താരം കഴിഞ്ഞ ആഴ്ചയിലായിരുന്നു പൂർത്തീകരിച്ചത്

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ കേൾക്കൽ നടപടി നാളത്തേക്ക് മാറ്റി. സാക്ഷി വിസ്താരം പൂർത്തീകരിച്ച ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പുതിയൊരു ഹർജി കൂടി നല്‍കിയതോടെ കേസ് ഇനിയും നീളുമെന്ന സൂചനയാണ് ലഭിക്കുന്നത്. കൂടുതല്‍ സാക്ഷികളുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അത്തരത്തില്‍ സാക്ഷികളുണ്ടെങ്കില്‍ അവരെയും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഹർജിയില്‍ ആവശ്യപ്പെടുന്നത്. ഇത് നാളത്തേക്ക് പരിഗണിക്കാനായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മാറ്റി.

കേസില്‍ സാക്ഷി വിസ്താരം കഴിഞ്ഞ ആഴ്ചയിലാണ് പൂർത്തീകരിച്ചത്. 216 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. ഇവരുടെ സാക്ഷി വിസ്താരം കഴിഞ്ഞ ശേഷം ബാക്കി നടപടിക്രമങ്ങള്‍ക്കായി നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരായത്. ഒന്നാം പ്രതി പള്‍സര്‍ സുനിയും മാര്‍ട്ടിനുമടക്കം 13 പ്രതികളില്‍ 12 പേരാണ് ഇന്ന് ഹാജരായത്. എന്നാല്‍,  ആറാം പ്രതി ഹാജരായിരുന്നില്ല.

Also Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് കോടതിയില്‍ ഹാജരായി

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം ലഭിച്ചിരുന്നു. വിചാരണ നീണ്ടു പോകുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഏഴര വര്‍ഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിക്കുന്നത്.

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ക്രൂരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.

SCROLL FOR NEXT