NEWSROOM

നടിയെ ആക്രമിച്ച കേസ്: ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍

തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചതിന് പിന്നാലെ ഹൈക്കോടതി സുനിക്ക് നേരത്തെ 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയില്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. 

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമ ഘട്ടമായതിനാല്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇത് പരിഗണിച്ച് സുനിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.

തുടര്‍ച്ചയായി ജാമ്യാപേക്ഷകള്‍ സമര്‍പ്പിച്ചതിന് പിന്നാലെ ഹൈക്കോടതി സുനിക്ക് നേരത്തെ 25,000 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. ഒരു ഹര്‍ജി തള്ളി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വീണ്ടും ജാമ്യ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതി പിഴയിട്ടത്. തുടർച്ചയായി ജാമ്യ ഹർജി നൽകുന്നതിന് ആരോ കർട്ടന് പിന്നിൽ നിന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

ഇതിന് പിന്നാലെയാണ് ജാമ്യഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. അഭിഭാഷകരായ ശ്രീറാം പാറക്കോട്ട്, എംഎസ് വിഷ്ണു ശങ്കര്‍ ചിതറ എന്നിവരാണ് സുനിക്ക് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ 2017ല്‍ അറസ്റ്റിലായ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചിട്ടില്ല.


SCROLL FOR NEXT