കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൻ്റെ വാദം പൂർത്തിയായി. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തീകരിച്ചു. ആകെ 261 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നവംബറിൽ കേസിൽ വിധി പറഞ്ഞേക്കുമെന്ന് സൂചനയുണ്ട്.
2017 ഫെബ്രുവരി രണ്ടിനാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന വാഹനത്തിൽ യുവനടി ആക്രമണത്തിനിരയായത്. ആദ്യഘട്ടത്തിൽ പ്രതി ചേർക്കാതിരുന്ന നടൻ ദിലീപിനെ, ഡബ്ലിയുസിസിയുടെ ഇടപെടലിനെ തുടർന്നാണ് എട്ടാം പ്രതിയാക്കിയത്. 2017 ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലായത്. 86 ദിവസത്തിന് ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. 2017 നവംബറിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ 2020 ജനുവരി 30ന് വിചാരണ ആരംഭിച്ചു. നാലര വർഷം നീണ്ട സാക്ഷി വിസ്താരമാണ് ഇന്ന് പൂർത്തീകരിച്ചത്.
1,600 രേഖകളാണ് കേസിൽ കൈമാറിയത്. ക്രിമിനൽ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം, വർഗീസ് വിധി പറഞ്ഞേക്കും. നൂറു ദിവസത്തോളം നീണ്ട, അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിൻ്റെ വിസ്താരവും കഴിഞ്ഞതോടെയാണ് വാദം പൂർത്തിയായത്. പ്രതികൾക്ക് പറയാനുള്ളത് കേൾക്കാൻ ഈ മാസം 26 മുതൽ അവസരം നൽകും.