നടൻ ജാഫർ ഇടുക്കിക്കെതിരെ ഗുരുതര ആരോപണവുമായി നടി. 2012ൽ ലണ്ടനിൽ ജാഫർ ഇടുക്കിയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയിൽ പങ്കെടുത്തതിന്‍റെ വേതനം തടഞ്ഞു വെച്ചെന്നാണ് ആരോപണം. സ്പോൺസറുടെ ഇംഗിതത്തിന് വഴങ്ങാത്തത് കൊണ്ടാണ് പണം നൽകാത്തതെന്നും നടി പറഞ്ഞു. ഏഴ് നടന്മാർക്കെതിരെ പീഡന പരാതി നൽകിയ നടിയാണ് ആരോപണം ഉന്നയിച്ചത്.
ALSO READ: പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തളയ്ക്കപ്പെട്ട ആനയെപ്പോലെ, മലയാള സിനിമയെ നിയന്ത്രിക്കുന്നത് ആണ്‍ താരങ്ങള്‍: സാന്ദ്രാ തോമസ്
മുകേഷ്, ജയസൂര്യ, എന്നിങ്ങനെ ഏഴ് നടന്മാർക്കെതിരെയാണ് നടി ഇതിനു മുന്‍പ് പരാതി നല്‍കിയിരുന്നത്. നടിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തിരുന്നു. എം. മുകേഷ് , ഇടവേള ബാബു എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി. എം. വര്‍ഗീസ് രഹസ്യവാദം നടത്തി മുന്‍കൂര്‍ ജാമ്യം നല്‍കി. നടിയുടെ പരാതിയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് മുകേഷ്, ഇടവേള ബാബു തുടങ്ങിയവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പരാതി കെട്ടിച്ചമച്ചതാണെന്നും തന്‍റെ രാഷ്ട്രീയ-സിനിമാ ഭാവി തകര്‍ക്കാനുള്ള ഗൂഢാലോചന ആണെന്നുമായിരുന്നു മുകേഷിന്‍റെ പ്രതികരണം.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകളില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. കമ്മിറ്റിക്ക് മുമ്പില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ നടിമാരുടെ മൊഴി എടുക്കും. ഇതിനായി എഐജി പൂങ്കഴലിയുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ ഘട്ടത്തില്‍ ഒന്‍പത് നടിമാരെ നേരില്‍ കണ്ട് മൊഴിയെടുക്കും. മൊഴി നൽകാൻ താല്പര്യം പ്രകടിപ്പിക്കാത്ത അഭിനേതാക്കളെ അന്വേഷണസംഘം നേരിട്ട് കാണും.