NEWSROOM

മാര്‍ക്കോ പോലുള്ള സിനിമകള്‍ നിര്‍മിക്കുന്നതെന്തിന്? സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ എന്ന് രഞ്ജിനി

സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇതേ കുറിച്ചെഴുതിയത്

Author : ന്യൂസ് ഡെസ്ക്


സിനിമകളില്‍ വര്‍ദ്ധിച്ചുവരുന്ന വയലന്‍സിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് ഒരു കാരണം ഇത്തരം സിനിമകളാണെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് തുടങ്ങിയ ചിത്രങ്ങളെ വിമര്‍ശിച്ചുകൊണ്ട് നടി രഞ്ജിനി രംഗത്തെത്തിയിരിക്കുന്നത്. എന്തിനാണ് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലുള്ള ചിത്രങ്ങള്‍ നിര്‍മിക്കുന്നതെന്നാണ് അവര്‍ ചോദിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് ഉറക്കത്തിലാണോ എന്നും രഞ്ജിനി ചോദിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം ഇതേ കുറിച്ചെഴുതിയത്.

രഞ്ജിനിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:


അനന്യവും പുരസ്‌കാരങ്ങള്‍ നേടാറുള്ളതുമായ തിരക്കഥകള്‍, ഫിലിം മേക്കിംഗ്, അഭിനയം ഇവയ്‌ക്കൊക്കെ പേര് കേട്ടതായിരുന്നു മലയാള സിനിമകള്‍. മറ്റ് ഭാഷാ സിനിമാ മേഖലകള്‍ അസൂയപ്പെട്ടിരുന്ന ഒന്നാണ് ഇത്. കാര്യങ്ങള്‍ അങ്ങനെയാണെന്നിരിക്കെ നാം കൊറിയന്‍, ജാപ്പനീസ്, തെലുങ്ക്, കന്നഡ സിനിമകളുടെ പാത പിന്തുടര്‍ന്ന് മാര്‍ക്കോ, ആവേശം, റൈഫിള്‍ ക്ലബ്ബ് പോലെയുള്ള സിനിമകള്‍ നിര്‍മ്മിക്കുന്നത് എന്തിനാണ്?

ഞാന്‍ മലയാള സിനിമയുടെ ഭാഗമാണ് എന്നതില്‍ ഏറെ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമയുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെയും സ്വാധീനം കൊണ്ടും മോശം പേരന്റിംഗിനാലും ലഹരി ഉപയോഗത്താലും ക്ഷമ നശിച്ച യുവത്വമായി മാറുന്ന നമ്മുടെ കുട്ടികളുടെ അവസ്ഥ എന്റെ മനസിനെ മുറിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ സിനിമകളും ഈ സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സെന്‍സര്‍ ബോര്‍ഡിന് എന്ത് സംഭവിച്ചുവെന്ന് അത്ഭുതം തോന്നുന്നു. അവര്‍ ഉറക്കത്തിലാണോ? പ്രിയ കേരളമേ മറക്കാതിരിക്കുക, ജെ സി ഡാനിയേല്‍, കെ ജി ജോര്‍ജ്, അരവിന്ദന്‍, എം ടി വാസുദേവന്‍ നായര്‍, പത്മരാജന്‍, ലെനിന്‍ രാജേന്ദ്രന്‍ തുടങ്ങി അനേകം പ്രതിഭാധനര്‍ സൃഷ്ടിക്കപ്പെട്ട ഇടമാണ് ഇത്. തങ്ങളുടെ സിനിമകളിലൂടെ അവര്‍ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചു.

SCROLL FOR NEXT