ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നടി രഞ്ജിനി നൽകിയ ഹർജി ഹൈകോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കമ്മിറ്റിക്ക് മുന്നിൽ താൻ മൊഴി നൽകിയിട്ടുണ്ടെന്നും തൻ്റെ ഭാഗം കൂട്ടി കേട്ട ശേഷമേ റിപ്പോർട്ട് പുറത്ത് വിടാൻ പാടുള്ളൂ എന്നുമാണ് ഹർജിയിലെ ആവശ്യം. ഡിവിഷൻ ബഞ്ച് തീരുമാനത്തിന് വിധേയമായിട്ടായിരിക്കും റിപ്പോർട്ട് ഇനി പുറത്തുവരുക.
ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാനായിരുന്നു സർക്കാർ തീരുമാനം. ഇതിനിടെ നടി രഞ്ജിനി ഹൈക്കോടതിയിൽ അപ്പീല്‍ നൽകുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടുന്നതിന് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിലും നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ തീരുമാനം മാറ്റുകയായിരുന്നു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നടിയുടെ ഹർജി രാവിലെ 10.15 ഓടെ പരിഗണിക്കും.
റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജി തള്ളിയാണ് സിംഗിൾബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 2019ൽ കൈമാറിയ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാതിരുന്നതിനെ തുടർന്ന് മാധ്യമ പ്രവർത്തകർ അടക്കം നൽകിയ അപേക്ഷയിൽ സ്വകാര്യതയെ ബാധിക്കുന്ന ഭാഗം ഒഴിവാക്കി റിപ്പോർട്ട് നൽകാനുള്ള വിവരാവകാശ കമീഷൻ ഉത്തരവ് നടപ്പാക്കുമെന്ന് അറിയിച്ച ദിവസമാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്. വ്യക്തികളുടെ സ്വകാര്യത പുറത്തു പോവാതിരിക്കാനാവശ്യമായ നിർദേശങ്ങൾ വിവരാവകാശ കമീഷൻ ഉത്തരവിൽ തന്നെ ഉൾപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ റിപ്പോർട്ട് പുറത്തു വിടുന്നതിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിൾബെഞ്ച് ഉത്തരവിടുകയായിരുന്നു. റിപ്പോർട്ട് പുറത്തുവിടാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുവദിച്ചിരിക്കുന്ന സമയ പരിധി ഇന്നുവരെയാണ്. എന്നാൽ ഡിവിഷൻ ബെഞ്ചിൽ നടിയുടെ അപ്പീൽ എത്തിയതിനാൽ ഇനി ഹൈക്കോടതി തീരുമാനത്തിനനുസരിച്ച് ആയിരിക്കും സർക്കാർ റിപ്പോർട്ട് പുറത്തു വിടുക.