എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി നിർദേശത്തിൽ പ്രതികരിച്ച് പി.വി. അൻവർ. അജിത് കുമാർ പക്കാ ക്രിമിനലാണ്. അജിത് കുമാർ കാക്കി ധരിക്കുന്നത് പൊലീസ് സേനയ്ക്ക് അപമാനമെന്നും പി.വി. അൻവർ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ളസംഘം പ്രവർത്തിക്കുന്നു. പി. വിജയൻ സത്യസന്ധനായ ഉദ്യോഗസ്ഥനാണ്. അജിത് കുമാർ കാക്കി ധരിക്കുന്നത് പോലീസ് സേനയ്ക്ക് അപമാനമാണ്. വേലി തന്നെ വിളവ് തിന്നുന്ന കാലമാണിത്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. നിലമ്പൂർ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിക്കുമെന്നും പി.വി. അൻവർ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ തൈക്കണ്ടിയിലിന് എതിരായ മാസപ്പടി കേസിൽ എസ്എഫ്ഐഒ കേസിൽ ഒരു ചുക്കും നടക്കില്ലെന്നും പി.വി. അൻവർ പറഞ്ഞു. ഇപ്പോൾ നടക്കുന്നതെല്ലാം നാടകമാണെന്നും അൻവർ കൂട്ടിച്ചേർത്തു.
എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി നിർദേശം നൽകിയിരുന്നു. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കാൻ നിർദേശം നൽകിയിട്ടുള്ളത്. പി. വിജയന് സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അജിത് കുമാർ മൊഴി നൽകിയത്. എം. ആർ അജിത് കുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പി. വിജയൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. തൻ്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നു, ഇല്ലാത്ത ആരോപണങ്ങൾ തൻ്റെ മേൽ വച്ചുകെട്ടുന്നു, എന്ന് പി. വിജയൻ ഉന്നയിച്ചിരുന്നു.
ആദ്യഘട്ടത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പി. വിജയൻ വീണ്ടും മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. ഇതിനെത്തുടർന്നാണ് അജിത് കുമാറിനെതിരെ കേസെടുക്കാൻ ഡിജിപി നിർദേശം നൽകിയത്.