NEWSROOM

ADGPയുടെ സ്ഥാനമാറ്റം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ, നടപടിയിൽ സിപിഐ തൃപ്തരല്ല: പി.വി.അൻവർ

മുഖ്യമന്ത്രി വെള്ള പൂശിയ എഡിജിപിക്കെതിരെ ഡിജിപിയുടെ റിപ്പോർട്ട് ശക്തമായിരുന്നു

Author : ന്യൂസ് ഡെസ്ക്

സിപിഎം പാലക്കാടും ചേലക്കരയും വോട്ട് കച്ചവടം തീരുമാനിച്ചിട്ടുണ്ടെന്നും, അതാണ് എഡിജിപിയുടെ സ്ഥാനമാറ്റത്തിന് കാരണമെന്ന ആരോപണവുമായി പി.വി. അൻവർ എംഎൽഎ. മുഖ്യമന്ത്രി വെള്ള പൂശിയ എഡിജിപിക്കെതിരെ ഡിജിപിയുടെ റിപ്പോർട്ട് ശക്തമായിരുന്നു. കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണ്. സിപിഐ പ്രവർത്തകർ എഡിജിപി നടപടിയിൽ തൃപ്തരല്ലെന്നും പി.വി. അൻവർ പറഞ്ഞു.

എഡിജിപി തൊപ്പി ഊരി കയ്യിൽ വച്ചിരിക്കുകയാണ്. അത് താഴെ വെക്കണം ആ നടപടിയുണ്ടായിട്ടില്ല. ഡിജിപിയുടെ റിപ്പോർട്ട് സസ്പെൻ്റ് ചെയ്യണം എന്നാണെന്നും, സിഎം ഓഫീസിനെ കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്നുള്ള രക്ഷകനാണ് എഡിജിപിയെന്നും പിവി അൻവർ പറഞ്ഞു.

പാലക്കാട് ശക്തനായ സ്ഥാനാർഥിയെ നിർത്താൻ സിപിഎം തയ്യാറാകാത്തത് ബിജെപിക്ക് വേണ്ടിയാണ്. 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 25-30 സീറ്റ് ലഭിക്കാൻ സിപിഎം സഹായിക്കും. താൻ ഉന്നയിക്കുന്ന വിഷയങ്ങളിലെ പ്രാധാന്യം കൊണ്ടാണ് ജനങ്ങൾ പൊതു യോഗത്തിനെത്തിയത്. ഇതാണ് ഡിഎംകെയുടെ ബലം. പാലക്കാട് ഓരോ ഘട്ടത്തിലും വോട്ട് കുറഞ്ഞത് സിപിഎമ്മിനാണ്. ഇ. ശ്രീധരൻ അല്ലായിരുന്നെങ്കിൽ കഴിഞ്ഞ തവണ തന്നെ ബിജെപി പാലക്കാട് ജയിക്കുമായിരുന്നു.

കെ.ടി. ജലീലിന് സിപിഎമ്മിൽ നിന്ന് എന്തോ ഇരട്ടി മധുരം കിട്ടിയിട്ടുണ്ട് അതാണ് പുതിയ പരാമർശങ്ങൾ. ജലീലീന് രാജ്യസഭ സീറ്റ് ലഭിച്ചേക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. ഇന്ന് നിലമ്പൂരിലെ സിപിഎം രാഷ്ട്രീയ വിശദികരണ യോഗം ജലീലിൻ്റെ മതപ്രസംഗമാകും എന്നും അൻവർ പരിഹസിച്ചു.

ബഹുമാനപ്പെട്ട സ്പീക്കർ സാഹിബിന് താൻ പ്രതിപക്ഷ നിരയിൽ ഇരിക്കാനാണ് ആഗ്രഹിക്കുന്നുവെങ്കിൽ അവിടെ ഇരിക്കും എന്ന് അൻവർ പരിഹസിച്ചു. ഇളങ്കോവൻ ഡിഎംകെയുടെ ഔദ്യോഗിക വക്താവാണോ എന്ന് അറിയില്ല. ഡിഎംകെ പിന്തുണ ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. പിന്തുന്ന ഉണ്ടെങ്കിൽ ഡിഎംകെ തന്നെ പറയുമെന്നും അൻവർ പറഞ്ഞു.

SCROLL FOR NEXT